കണ്ണൂർ: അത്യപൂർവമായി മാത്രം തെക്കെ ഇന്ത്യയിൽ കാണുന്ന ചുവപ്പ് വാലൻ ഷ്രൈകിനെ (isabelline shrike ) കണ്ണൂരിലെ കാട്ടാന്പള്ളി പാടശേഖരത്തിൽ കണ്ടെത്തി. കുറച്ചുകാലമായി കാട്ടാമ്പള്ളിയുടെ സമീപ പ്രദേശങ്ങളിൽ ബ്രൗൺ ഷ്രൈകിന് സാമ്യമുള്ള പക്ഷിയെ കണ്ടതായി പക്ഷിനിരീക്ഷകരായ ഡോ. ജയൻ തോമസും അഫ്സൽ നായകനും അഭിപ്രായപ്പെട്ടിരുന്നു. ചൊവ്വാഴ്ച വന്യജീവി സംരക്ഷണ സംഘടനയായ മാർക്കും സാമൂഹ്യവനവത്കരണ വിഭാഗവും കാട്ടാന്പള്ളി മേഖലയിൽ വെള്ളവയറൻ കടൽപരുന്ത് സർവേ നടത്തുന്നതിനിടെ സർവേ സംഘത്തിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജാണ് ചുവപ്പുവാലൻ ഷ്രൈകിനെ കണ്ടെത്തി ചിത്രം പകർത്തിയത്.
സർവേ സംഘാംഗങ്ങളായ ഡോ. സി. മോഹനൻ, ഡോ. റോഷ്നാഥ് രമേശ്, ആഷ്ലി ജോസ് എന്നിവരാണ് പക്ഷി ചുവപ്പുവാലൻ ഷ്രൈകാണെന്ന് സ്ഥിരീകരിച്ചത്. മംഗോളിയ, ചൈന എന്നീ രാജ്യങ്ങളിൽ കാണുകയും ഇവിടങ്ങളിൽ പ്രജനനം നടത്തുന്നതുമായ ദേശാടന പക്ഷികളാണ് ചുവപ്പു വാലൻ ഷ്രൈക്. ഗുജറാത്ത്, രാജസ്ഥാൻ മേഖലകളിലും ഇവയെ കാണാറുണ്ട്. കേരളത്തിൽ വർഷങ്ങൾക്കു മുന്പ് തൃശൂർ കോൾ തണ്ണീർത്തടത്തിലായിരുന്നു ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ ആദ്യമായാണ് ചുവപ്പു വാലൻ ഷ്രൈകിനെ കണ്ടെത്തുന്നത്.