ചാവക്കാട്: കാൻസർരോഗിയായ വയോധികയെ ഉപദ്രവിക്കരുതെന്നും താമസിക്കുന്ന വീട്ടിൽ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെണ്‍സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശേരി തങ്ക നൽകിയ കേസിൽ ചെന്ത്രാപ്പിന്നി പള്ളിപ്പറന്പിൽ രമേഷിനും സുഹൃത്ത് ഷീലക്കും എതിരേയാണ് ചാവക്കാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് വി. ശാരിക സത്യൻ ഉത്തരവിട്ടത്.
ഭർത്താവ് മരിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്ത തങ്കയെ സമീപിച്ച് സ്വത്തുക്കൾ എഴുതിത്തരികയാണെങ്കിൽ വലിയൊരു തുക നൽകാമെന്നും ചികിത്സാച്ചെലവുകൾ വഹിച്ചോളാമെന്നും രജിസ്ട്രേഷനുശേഷവും വീട്ടിൽ താമസിക്കാൻ അനുവദിക്കാമെന്നും വാഗ്ദാനം ചെയ്ത് ബന്ധു രമേഷ് എത്തുകയായിരുന്നു.
ഗൾഫിൽ ജോലി ചെയ്തുവന്നിരുന്ന രമേഷ് പണം നൽകാതെ വീട് പൊളിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി, നന്ദന സുനിൽകുമാർ എന്നിവർ മുഖാന്തരം തങ്ക ചാവക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
തങ്കയ്ക്ക് സംരക്ഷണം നൽകാൻ ചാവക്കാട് പോലീസിനും തങ്കയുടെ വസ്തുവകകൾ രമേഷ് കൈമാറ്റം ചെയ്യുന്നതു തടയാൻ ചാവക്കാട് സബ് രജിസ്റ്റാർക്കും കോടതി നിർദേശം നൽകി.