അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ അന്വേഷണ റിപ്പോർട്ടിനെതിരേ വീട്ടമ്മയുടെ ബന്ധുക്കൾ.
കത്രിക തങ്ങൾ വയറ്റിനുള്ളിൽവെച്ചെന്ന രീതിയിലുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘത്തിന്റേതെന്നു ഓപ്പറേഷനു വിധേയമായ പുന്നപ്ര പത്തിൽച്ചിറ ഉഷാ ജോസഫിന്റെ മകൻ ഷിബിൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പക്ഷത്താരുമില്ല. ഡോക്ടർ ചെയ്ത കുറ്റം ഡോക്ടർ ഏറ്റെടുക്കണം. നഴ്സിനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കുറ്റക്കാർക്ക് ആരോഗ്യവകുപ്പ് ക്ലീൻ ചീട്ട് നൽകുന്ന അവസ്ഥയാണ്.
അതേസമയം, ഉഷയുടെ വയറ്റിൽ അഞ്ചു വർഷമായി ഇരുന്ന കത്രികയുടെ മുറിവിൽനിന്നാണ് മൂത്രത്തിൽ കല്ലുണ്ടായതിനും ഇടയ്ക്കിടെയുണ്ടായ രക്തസ്രവത്തിനും കാരണമെന്നു കത്രിക പുറത്തെടുത്ത അമൃത ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതായി ഉഷാ ജോസഫിന്റെ സഹോദര ഭാര്യ ഡെയ്സി ബന്നി പറഞ്ഞു.
എന്നാൽ, ഉഷയ്ക്കു മൂത്രത്തിൽ കല്ലുണ്ടായിരുന്നതുകൊണ്ടാണ് ഇടയ്ക്കിടക്കു വേദന വന്നിരുന്നതെന്നും 50 വർഷം കത്രിക ഉപകരണമിരുന്നാലും കുഴപ്പമില്ലെന്നു 2021ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക് മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ പ്രതികരണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഉഷയുടെ ബന്ധുക്കൾ അമ്പലപ്പുഴ പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. ലളിതാംബിക പുരുഷോത്തമനെ പ്രതിചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവർ ഇപ്പോൾ സസ്പെൻഷനിലാണ്.
ഡോ. ഷാഹിദ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. നഴ്സ് ധന്യ ആലപ്പുഴ മെഡിക്കൽ കോളജിലും. ഈ കഴിഞ്ഞ 18ന് ആലപ്പുഴ നഗരത്തിലെ യൂറോളജിസ്റ്റ് ഡോ. നാസറിന്റെ നിർദേശപ്രകാരം സ്വകാര്യ ലാബിൽ സ്കാൻ ചെയ്തപ്പോഴാണ് അഞ്ചു കൊല്ലമായി വയറ്റിൽ കത്രിക ഇരിക്കുന്നത് കണ്ടെത്തിയത്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി ഒരു സർജറിക്കു ഭയമാണെന്ന് ഉഷ നിലപാടെടുത്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കൂടുതൽ അന്വേഷണമായി ബന്ധപ്പെട്ടു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അമ്പലപ്പുഴ പോലീസ് കത്തു നൽകി.