കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിന പരേഡ് മന്ത്രി എ.കെ. ശശീന്ദ്രന് വീക്ഷിക്കുന്നു.
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന് വിദ്യാനഗറിലെ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടത്തിയത്. ജില്ലാ പോലീസ് മേധാവി ബിവി.വിജയഭാരത റെഡ്ഡി, എഡിഎം പി. അഖില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഫസ്റ്റ് കമാന്‍ഡന്റായി ശിവം, സെക്കൻഡ് ഇന്‍ കമാന്‍ഡറായി കാസര്‍ഗോഡ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ എം. സദാശിവന് എന്നിവര്‍ പരേഡ് നിയന്ത്രിച്ചു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാപോലീസ് ആസ്ഥാനം സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന് നയിച്ച ജില്ലാ ആംഡ് റിസര്‍വ് പോലീസ്, കെ.വി. ബിജു നേതൃത്വം നല്കിയ കാസര്‍ഗോഡ് കമ്യൂണിറ്റി പോലീസ് സ്റ്റുഡന്റ് പോലീസ്, അണ്ടര്‍ ഓഫീസര്‍ എം.കെ. അഭിനവ് നയിച്ച കാസര്‍ഗോഡ് ഗവ. കോളജ് സീനിയര്‍ ഡിവിഷന് എന്‍സിസി, ഉളിയത്തടുക്ക ജയ്മാത സീനിയര്‍ സെക്കൻഡറി സ്കൂളിലെ സി.കെ. മുഹമ്മദ് ഷിസന്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി, ചെമ്മനാട് ജിഎച്ച്എസ്എസിലെ എയര്‍ഫോഴ്സ് സര്‍ജന്റ് എം. നിരഞ്ജന് നയിച്ച ജൂണിയര്‍ ഡിവിഷന് എന്‍സിസി, കെ.ആര്. അനശ്വര നേതൃത്വം നല്കിയ പരവനടുക്കം ജിഎംആര്‍എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പി.പി. ആദില്‍രാജ് നയിച്ച കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എന്നീ പ്ലാറ്റുണുകള്ക്കുള്ള പുരസ്കാരം മന്ത്രി ശശീന്ദ്രന് നല്കി.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം വൈസ്പ്രസിഡന്റ് കെ.കെ. സോയ, കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, വൈസ്പ്രസിഡന്റ് ഉഷ അര്ജുനന്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് എന്നിവര്‍ പങ്കെടുത്തു.
നീലേശ്വരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നീലേശ്വരം കെകെഡിസി റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ചടങ്ങിൽ 1950 ജനുവരി 26ന് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ചരിത്രദിനത്തിന് സാക്ഷികളായിരുന്ന മുതിർന്ന പൗരന്മാരെ ആദരിച്ചു. വാസുദേവ മൂത്ത പിടാരർ, എം. രാധാകൃഷ്ണൻ നായർ, എ. കണ്ണൻ, എ.ഡി.സി. ജനാർദനൻ, ആനിക്കിൽ ജാനകിയമ്മ, അരമന ലക്ഷ്മിയമ്മ, അരമന ജാനകിയമ്മ, അരമന കൃഷ്ണൻ നായർ, പദ്മയമ്മ, കോറോത്ത് ഗോപാലകൃഷ്ണൻ നായർ, കുഞ്ഞപ്പ പിടാരർ, അമ്മാളു അമ്മ, വിജയൻ, എ.വി. നാരായണൻ നായർ, ഒ. രാമചന്ദ്രൻ, രാധമ്മ എന്നിവരെയാണ് ആദരിച്ചത്. അന്നത്തെയും ഇന്നത്തെയും കാലഘട്ടങ്ങൾ തമ്മിലുണ്ടായ മാറ്റങ്ങളും സ്വന്തം ജീവിതാനുഭവങ്ങളും അവർ സദസുമായി പങ്കുവച്ചു.
അഡ്വ. പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ വി.കെ. സജിനിയെ അനുമോദിച്ചു. ടി. ശശിശരൺ, രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.
ഭീമനടി: റിപ്പബ്ലിക് ദിനത്തിൽ ഭീമനടി ഗ്രാമന്യായാലയത്തിൽ ന്യായാധികാരി സി. അബ്ദുൾ റാസിഖ് പതാക ഉയർത്തി.
വാർഡ് മെംബർ രജനി രാജീവൻ, ന്യായാലയ സെക്രട്ടറി സന്ധ്യാകുമാരി, ചിറ്റാരിക്കാൽ എസ്ഐ ശ്യാംകുമാർ, തോമസ് കാനാട്ട്, ഡാജി ഓടയ്ക്കൽ, അ ഭിഭാഷകരായ ജോസ് സെബാസ്റ്റ്യൻ, സോജൻ കുന്നേൽ, മാത്യു നായ്ക്കംപറമ്പിൽ, സന്തോഷ് പല്ലാട്ട്, പി. വേണു എന്നിവർ പ്രസംഗിച്ചു.
ഭരണഘടന അതിജീവനത്തിന്റയും
തുല്യനീതിയുടെയും പ്രകടനപത്രിക:
മന്ത്രി ശശീന്ദ്രന്
കാസര്‍ഗോഡ്: ബി.ആര്. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന വെറും ഒരു പുസ്തകമല്ല, മറിച്ച് ദശലക്ഷക്കണക്കിന് വരുന്ന ജനതയുടെ അതിജീവനത്തിന്റെയും തുല്യനീതിയുടെയും പ്രകടന പത്രികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഫെഡറലിസം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനവും പരസ്പര ബഹുമാനവും ഇതിന്റെ കാതലാണ്. ഇന്ത്യന്‍ ഫെഡറലിസം നമ്മുടെ വൈവിധ്യങ്ങളെ ഒന്നാക്കി നിര്‍ത്തുന്ന രാഷ്ട്രീയ സാമൂഹിക കരാറാണ്. എന്നാൽ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കടന്നുകയറാനും അര്‍ഹമായ സാമ്പത്തിക വിഹിതം നിഷേധിക്കാനുമുള്ള ശ്രമങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
Tags : Republic Day nattuvishesham local news