ഇടുക്കി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായി. നാളെ രാവിലെ ഒമ്പതിന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന് പതാക ഉയര്‍ത്തും.
ബാൻഡ് സംഘം ഉള്‍പ്പെടെ 18 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പോലീസ്, വനംവകുപ്പ്, എക്സൈസ്, എന്‍സിസി, സ്റ്റുഡന്റ് പോലീസ്, സ്കൗട്ട്സ്, ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്കു പുറമെ കട്ടപ്പന ഗവ. കോളേജ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, പൈനാവ് എംആര്‍എസ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, കഞ്ഞിക്കുഴി എസ്എന്‍എച്ച്എസ്എസ്, മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുക്കും.
രാവിലെ 8.40ന് പ്ലറ്റൂണുകള്‍ ഗ്രൗണ്ടില്‍ അണിനിരക്കും. 8.50 ന് മന്ത്രി റോഷി അഗസ്റ്റിന് ദേശീയ പതാക ഉയര്‍ത്തിയ ശേഷം പരേഡ് പരിശോധിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പരേഡിന് എത്തിച്ചേരുന്നവരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി കട്ടപ്പനയില്‍നിന്ന് പ്രത്യേക സര്‍വീസ് നടത്തും.
ഇതിനുപുറമേ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇടുക്കി ഡാം വൈദ്യുതദീപങ്ങളാല്‍ അലങ്കരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനോഘോഷത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഇന്നലെ യോഗം ചേര്‍ന്നു.
പോലീസ്, പൊതുമരാമത്ത് വകുപ്പ്, ജല അഥോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെഎസ്ഇബി, ആരോഗ്യവകുപ്പ്, മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവര്‍ക്കാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കുന്നതിനുള്ള ചുമതല.
പരേഡ് പരിശീലനവും റിഹേഴ്സലും ഐഡിഎ മൈതാനത്ത് ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങള്‍ക്ക് പരേഡ് കാണുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.