തിരുവാഭരണങ്ങള്‍ക്ക് നേമത്ത് നൽകിയ വരവേൽപ്പ്
നേമം : വെള്ളായണി ദേവിക്ഷേത്രത്തില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് തങ്കതിരുമുടിയില് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ക്ക് നേമത്ത് ഭക്തിനിര്‍ഭര വരവേൽപ്പ്.
ഇന്നലെ വൈകുന്നേരം നേമത്ത് നിന്നും ഘോഷയാത്രയായി തിരുവാഭാരണങ്ങളടങ്ങിയ പേടകം ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി. പാറശാല ദേവസ്വം സ്ട്രോംഗ് റൂമില്‍ നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. മുത്തുകുടകള്‍, താലപ്പൊലി, പഞ്ചവാദ്യം , ചെണ്ടമേളം, തെയ്യം, നിശ്ചല ദൃശ്യങ്ങള്‍, വിളക്കുകെട്ട്, കുതിര പോലീസ് എന്നിവയുടെ അകമ്പടിയോടുകൂടിയാണ് നേമത്തു നിന്നും വെള്ളായണി ക്ഷേത്രത്തിലേയ്ക്ക് തിരുവാഭരണ ഘോഷയാത്ര എത്തിയത്.
ക്ഷേത്ര മൂത്തവാത്തി ശിവകുമാറിന്റെയും ഇളയ വാത്തി ശ്രീരാഗിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തിരുവാഭരണ ഘോഷയാത്ര ദര്‍ശിക്കാന്‍ നിരവധി ഭക്തങ്ങളാണ് തടിച്ചു കൂടിയത്. നാളെ രാവിലെ തങ്കതിരുമുടി പുറത്തെഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും.