തൃപ്പൂണിത്തുറ: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിൽപെട്ട് കോടികൾ നഷ്ടമായ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്.
പുലർച്ചെ 4.45നും 5.15നുമിടയിൽ കടന്നുപോയ ട്രെയിൻ തട്ടുകയായിരുന്നുവെന്ന് പറയുന്നു. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. ഒരു വർഷം മുമ്പ് വ്യാജ ട്രേഡിംഗിൽപ്പെട്ട് മൂന്ന് കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായിരുന്നു. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. മൂന്നാഴ്ചയ്ക്കുള്ളിലായിരുന്നു മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് സൈബർ പോലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ടതിന് പിന്നാലെ ഒരു മാസത്തോളം മനോവിഷമത്തിലായിരുന്നു രാജൻ നമ്പൂതിരി. പിന്നീട്, കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ വിഷമമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. സ്റ്റോക്ക് മാർക്കറ്റിലും ട്രേഡിംഗിലും തൽപ്പരനായിരുന്ന രാജൻ നമ്പൂതിരി മറ്റു പല ഓൺലൈൻ ട്രേഡിംഗുകളും ചെയ്യുന്നുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബിഎസ്എൻഎൽ). മക്കൾ: സുകന്യ, സുജിത്ത്. മരുമകൻ: ശ്രീനാഥ്.