കുടമാളൂർ: അപ്പർ കുട്ടനാടൻ മേഖലയിലെ വിരിപ്പ് കൊയ്ത്തു തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ നെല്ലു സംഭരണ നയം പ്രഖ്യാപിക്കാത്തത് കർഷകരോടു കാണിക്കുന്ന അനീതിയാണെന്ന് കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോനാ സമിതി.
കൊയ്ത്ത് തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മില്ലുകാർ ചോദിക്കുന്ന കിഴിവ് കൃഷിച്ചെലവിന് ആനുപാതികമായി കർഷകർക്ക് നഷ്ടം വരുത്തുന്നതാണ്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് എത്രയും വേഗം സംഭരിച്ച് വില എത്രയും പെട്ടെന്ന് നൽകാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം കർഷകർക്കൊപ്പം ചേർന്നു ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു നൽകി.
ഫൊറോന പ്രസിഡന്റ് ഷെയിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. ജസ്റ്റിൻ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് തടത്തിൽ, സാബു ഏബ്രഹാം, കുഞ്ഞ് കളപ്പുര, ജോസ് പാറക്കൽ, ബേബിച്ചൻ മുകളേൽ, ഷൈനമ്മ ജയിംസ്, ബേബിച്ചൻ തടത്തേൽ, റെജി മാത്യു, ജോസ് ജേക്കബ്, സണ്ണി ചാത്തുകുളം എന്നിവർ പ്രസംഗിച്ചു.