ആലുവ: റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പിടിയിലായ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു.
തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരാണ് ഞായറാഴ്ച രാത്രി ആലുവ പോലീസിന്റെ പിടിയിലായത്.
പാലക്കാട് നിന്നു വരുന്ന കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ പള്ളിപ്പുറം സ്വദേശി അഖിലിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മോതിരവും മൊബൈലും തട്ടിയെടുത്തത്. രണ്ടിന് വൈകുന്നേരമായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന് പിന്നിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് അക്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയും തുടരന്വേഷണത്തിൽ ഇവരെ ബാറിൽ നിന്ന് പിടികൂടുകയുമായിരുന്നു. സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ അനുരാഗ് അക്രമാസക്തനായി സ്റ്റേഷൻ അലമാരയുടെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചതിനും കേസുണ്ട്.
Tags : local nattuvishesham Robbery