അഞ്ചല്‍ : റബര്‍ ഷീറ്റ് മോഷ്ടിച്ചു കടത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാര്‍ പടയണിപ്പാറ സ്വദേശി ജയകുമാര്‍ ആണ് പിടിയിലായത്. ചെമ്പകരാമനെല്ലൂരിൽ വീടിന്റെ ടെറസില്‍ ഉണക്കാന്‍ ഇട്ടിരുന്ന റബര്‍ ഷീറ്റുകളാണ് മോഷ്ടിച്ചത്.
രണ്ട് പ്രതികള്‍ മുമ്പ് പിടിയിലായിരുന്നു. രണ്ടുപേര്‍ പിടിയിലായതോടെ ഒളിവില്‍ പോയ ജയകുമാര്‍ മാവേലിക്കരയിലെ ഒരുവീട്ടില്‍ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെയെത്തിയെങ്കിലും തന്ത്രപരമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ ഓച്ചിറ ക്ഷേത്രത്തിന് സമീപമുള്ളതായി വിവരം ലഭിക്കുകയും ഇവിടെയെത്തി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
കടയ്ക്കല്‍ ഉള്‍പ്പടെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച കേസുകളിലെ പ്രതിയാണ് ജയകുമാര്‍. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ മനോജ് കുമാര്‍, എഎസ്ഐ വിനോദ് കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ഓച്ചിറയില്‍ നിന്നും പിടികൂടിയത്. വിലക്കുടി സ്വദേശികളായ ഉദയകുമാര്ശിവപ്രസാദ് എന്നിവരെയാണ് കേസില്‍ മുമ്പ് പോലീസ് പിടികൂടിയത്
Tags : nattu vishesham Rubber sheet scam