സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യം വ്യാപകം. നഗരസഭാ പരിധിയില്‍ മൂന്നുകല്ലിന്മൂട്ടിലാണു താലൂക്ക് ഗവ. ഹോമിയോ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഗവ. ആയുര്‍വേദ ആശുപത്രിയും ഇതേ കോന്പൗണ്ടില്‍ തന്നെ. പരാധീനതകളെ അതിജീവിച്ച് പ്രയാണം തുടരുന്ന ഗവ. ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെട്ടു നിരവധി ആവശ്യങ്ങളാണ് രോഗികള്‍ നിരത്തുന്നത്.
ഫിസിയോ തെറാപ്പി യൂണിറ്റിനോടു ചേര്‍ന്ന വാര്‍ഡില്‍ റാന്പ് സൗകര്യം ഒരുക്കണമെന്നത് അക്കൂട്ടത്തില്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിനെക്കുറിച്ചു പൊതുവേ നല്ല അഭിപ്രായമാണ്. രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഫിസിയോതെറാപ്പി സംവിധാനം.
ഫിസിയോതെറാപ്പിക്കു വിധേയരായി വയോജനങ്ങള്‍ മുകളിലത്തെ വാര്‍ഡിലേയ്ക്ക് ഏറെ ബുദ്ധിമുട്ടിയാണ് പടവുകള്‍ കയറിപ്പോകുന്നത്. കെട്ടിടം നിര്‍മിച്ചപ്പോള്‍ റാന്പ് സൗകര്യം ഒരുക്കിയിരുന്നെങ്കില്‍ ഇത്ര കഷ്ടപ്പെടേണ്ടി വരികയില്ലായിരുന്നുവെന്നു രോഗികള്‍ ചൂണ്ടിക്കാട്ടി. ഗവ. ഹോമിയോ ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന മറ്റൊരു യാതന ഒപി യില്‍ ആവശ്യമായ കസേരകളില്ലായെന്നതാണ്. ദിവസവും ശരാശരി മുന്നൂറുലധികം രോഗികള്‍ ഒപി യിലെത്താറുണ്ട്.
തൈറോയിഡ്, ജീവിതശൈലിരോഗങ്ങള്‍, അലര്‍ജി മുതലായവയ്ക്ക് അടക്കം പത്ത് സ്പെഷല്‍ ഒപികളും പ്രവര്‍ത്തിക്കുന്നു. വയോജനങ്ങള്‍ക്ക് ഹോമിയോപ്പതി വകുപ്പ് നടപ്പാക്കിയ പ്രത്യേക ചികിത്സാ പദ്ധതിയായ തണലും കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്.
പത്ത് ഡോക്ടര്‍മാര്‍ നിലവിലുണ്ട്. അതേ സമയം, ആശുപത്രിയില്‍ ശുചീകരണ ജീവനക്കാരുടെ കുറവ് മറ്റൊരു പ്രശ്നമാണ്. നൈറ്റ് വാച്ചര്‍ -കം- ക്ലീനിംഗ് സ്റ്റാഫ് എന്നതാണ് തസ്തിക. എച്ച്എംസിയുടെ സഹകരണത്തോടെ താത്കാലിക നൈറ്റ് വാച്ചറെ നിയോഗിച്ചിരിക്കുന്നു. ആശുപത്രിയില്‍ ഐ പി സൗകര്യമുള്ളതിനാല്‍ നൈറ്റ് വാച്ചര്‍ അനിവാര്യമാണ്. ഐപിയില്‍ 25 കിടക്കകളുണ്ട്. മൂന്നു പേ വാര്‍ഡുകളും സുസജ്ജം. സ്ത്രീകളുടെയും കുട്ടികളുടെയും സ്പെഷല്‍ ഒപി ഈ ആശുപത്രിയില്‍ വേണമെന്ന ആവശ്യവും ശക്തം.
താലൂക്ക് ആശുപത്രിയായിട്ടും ഈ ഗവ. ആതുരാലയത്തില്‍ ആംബുലന്‍സില്ല. അത്യാവശ്യഘട്ടങ്ങളില്‍ നഗരസഭയുടെ ആംബുലന്‍സിന് സേവനം പ്രയോജനപ്പെടുത്താന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നഗരസഭയുടെ ആംബുലന്‍സ് കഴിഞ്ഞ കുറെ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്.