കൊട്ടിയത്ത് ദേശീയ പാതയുടെ സർവീസ് റോഡിലെ വെള്ളക്കെട്ട്.
കൊട്ടിയം: ആദ്യ വേനൽ മഴയിൽ തന്നെ ദേശീയ പാതയിലെ സർവീസ് റോഡ് വെള്ളക്കെട്ടായി. സർവീസ് റോഡുകളും അണ്ടർ പാസേജുകളിലും വെള്ളം കെട്ടി കിടന്നതോടെ വാഹന യാത്ര ദുസഹമായി. സ്കൂട്ടറുകളുടെയും ഓട്ടോറിക്ഷകളുടെയും എൻജിനുകളിൽ വെള്ളം കയറി.
കൊട്ടിയം മുതൽ പാരിപ്പള്ളി വരെ ദേശീയപാതയുടെ ഭാഗമായ സർവീസ് റോഡുകൾ വെള്ളം കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാത്രിയിൽ പെയ്ത മഴയിലാണ് സർവീസ് റോഡുകളിൽ വെള്ളം പൊങ്ങിയത്. കൊട്ടിയം കിംസ് ആശുപത്രിക്കു സമീപവും പറക്കുളം ന്യൂ രാജസ്ഥാൻ മാർബിളിന് സമീപവും ആണ് വെള്ളം അനിയന്ത്രിതമായി കുതിച്ചു പൊങ്ങിയത്. ചാത്തന്നൂർ, തിരുമുക്ക് , കല്ലുവാതുക്കൽ, പാരിപ്പള്ളി എന്നിവിടങ്ങളിലും മഴ പെയ്തതോടെ ദയനീയാവസ്ഥയായി. ഉയരപ്പാതയിലെ വെള്ളം ഇരുവശങ്ങളിലുമായി മൺമതിലിൽ താഴേക്ക് വച്ചിരിക്കുന്ന പൈപ്പുകളിലൂടെ സർവീസ് റോഡിലേക്കാണ് വീഴുന്നത്.
പറക്കുളത്ത് ആർഇ വാളിന്റെ വിടവുകളിലൂടെ വെള്ളം പുറത്തേക്കും ഒഴുകുന്നുണ്ടായിരുന്നു. കൊട്ടിയത്ത് പെട്രോൾ പമ്പിന് സമീപവും ആർഇ വാളിലൂടെ വെള്ളം റോഡിലേക്ക് വീഴുന്നുണ്ടായിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലും പൊതു ജനങ്ങൾ മേൽപലത്തിൽ വലിയ വിള്ളലുകൾ അധികൃതരെ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ വിള്ളൽ കണ്ട സ്ഥലങ്ങൾ കരാർ കമ്പനി ടാർ ഇട്ടു അടക്കുകയാണുണ്ടായത്. ഇങ്ങനെ തുടർച്ചയായി വെള്ളകെട്ടുണ്ടായാൽ എച്ച്പി പമ്പിനു സമീപവും പറക്കുളത്തും മൈലക്കാടിന് സമാനമായ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തുടർന്നു വരുന്ന വലിയ ശക്തമായ മഴക്ക് മുമ്പ് ഓടകളുടെ പുനക്രമീകരണം നടത്തി വെള്ളകെട്ടിൽ നിന്നും ഗതാഗത കുടുക്കിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് റൈസിംഗ് കൊട്ടിയം പ്രസിഡന്റ് ആലോഷിയോസ് റോസാറിയോ സെക്രട്ടറി രാജേഷ് ആധാരം എന്നിവർ നിർമാണ കമ്പനി അധികാരികളോട് ആവശ്യപ്പെട്ടു. സർവീസ് റോഡിൽ ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
Tags : Local News Nattuvishesham Kollam