കൽപ്പറ്റ: മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ(ഐഎൻടിയുസി), സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തോട്ടം തൊഴിലാളികൾ 17ന് രാവിലെ 10ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും.
സേവന-വേതന വ്യവസ്ഥകൾ പുതുക്കണമെന്ന ആവശ്യവുമായാണ് സമരമെന്ന് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയംഗവും(പിഎൽസി)ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി, മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ്ബാബു, സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി. ഹംസ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തും. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിച്ചതാണ്. അധ്വാനഭാരം വർധിപ്പിക്കാതെ പ്രതിദിന വേതനം 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ 800 രൂപയാക്കണമെന്നും തൊഴിലാളികളുടെ ദുരിത ജീവിതം അവസാനിപ്പിക്കുന്നതിന് പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.
തോട്ടം തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണ്. കഴിഞ്ഞ സേവന-വേതന കരാർ കലാവധി 2021 ഡിസംബർ 31ന് അവസാനിച്ചതാണ്. ഒന്നര വർഷത്തിനുശേഷം 2023 ജൂണിലാണ് കൂലി പുതുക്കി വിജ്ഞാപനം ഇറക്കിയത്. 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് കൂലി പുതുക്കിയത്. ഒരു വർഷത്തെ മുൻകാല പ്രാബല്യം നിഷേധിച്ചു.
മാസശന്പളക്കാരുടേതടക്കം മറ്റ് ആനുകൂല്യങ്ങൾ പുതുക്കുന്നതിന് ലേബർ കമ്മീഷണർ അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഇന്നോളം സബ് കമ്മിറ്റി യോഗം ചേർന്നില്ല.
498 രൂപയാണ് നിവിൽ തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി. ഇത് സർക്കാർ നിശ്ചയിച്ച മിനിമം കൂലിക്കും വളരെ താഴെയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പ്ലാന്റേഷൻ ലേബർ കമ്മിറ്റി മൂന്നു തവണയാണ് ചേർന്നത്. 2025 ജൂണിലായിരുന്നു ഏറ്റവും ഒടുവിലുത്തെ പിഎൽസി യോഗം. യൂണിയനുകൾ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണ് വരുന്ന 18ന് പിഎൽസി യോഗം വിളിച്ചത്.
യൂണിയനുകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനും പ്ലാന്റേഷൻ ലേബർ കമ്മിറ്റിക്കും ലേബർ കമ്മീഷണർക്കും പലതവണ കത്ത് നൽകിയെങ്കിലും പ്രത്യേകഫലം ഇല്ല. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുനേരേ ഉത്തരവാദപ്പെട്ടവർ കണ്ണടയ്ക്കുകയാണ്. ഈ സ്ഥിതി തുടരാനാകില്ല. 2016ലെ ജസ്റ്റീസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ തൊഴിലാളികൾക്ക് അനുകൂലമായ ശിപാർശകളിൽ ഒന്നുപോലും പ്രവർത്തികമായില്ല. എന്നാൽ മാനേജ്മെന്റുകൾക്ക് ഗുണകരമായ ശിപാർശകൾ നടപ്പാക്കി.
തൊഴിലാളികളുടെ ലയങ്ങൾ വാസയോഗ്യമാക്കുന്നതിന് സത്വര നടപടി ഉണ്ടാകണം. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്പെഷൽ അലവൻസ് 10 രൂപയാക്കണം. വിളവെടുക്കുന്ന കാപ്പി 60 കിലോഗ്രാമിന് മുകളിൽ ഓരോ കിലോഗ്രാമിനും രണ്ട് രൂപ അധികം നൽകണം. സർവീസ് വെയിറ്റേജ് കാലാനുസൃതമാക്കണം. മാസശന്പളക്കാർക്ക് സീനിയോരിറ്റി അനുസരിച്ച് ഇൻക്രിമെന്റ് നൽകണം.
തോട്ടം തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സച്ചെലവ് പൂർണമായും അനുവദിക്കണം. മരണാനന്തര ചെലവിന് 10,000 രൂപ നൽകണം. തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad