മുണ്ടക്കയം ബൈപാസിന്റെ നടപ്പാതയിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ.
മുണ്ടക്കയം: മുണ്ടക്കയം കോസ്വേ പാലത്തിനു സമീപം ബൈപാസിന്റെ നടപ്പാതയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വ്യാപകമായി മാലിന്യം നിക്ഷേപിച്ചു. ഭക്ഷണം കഴിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളുമടക്കം പ്രദേശത്താകെ നിരന്ന അവസ്ഥയിലായിരുന്നു.
കാക്കകൾ മാലിന്യങ്ങൾ കൊത്തിവലിച്ച് റോഡിന്റെ ഇരുവശത്തേക്കും നിരത്തിയതോടെ പ്രദേശമാകെ മാലിന്യം വ്യാപിച്ചു. മുന്പും ഈ ഭാഗങ്ങളിലും മണിമലയാറ്റിലേക്കും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെ ഈ പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാമറ സ്ഥാപിച്ചിരുന്നു. ബൈപാസിൽ മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ കാമറ പരിശോധിക്കുകയും കുറ്റക്കാരെ കയ്യോടെ പിടികൂടുകയുമായിരുന്നു.
രണ്ടു ടൂറിസ്റ്റ് ബസുകളിലെത്തിയ യാത്രക്കാർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതും അവശിഷ്ടങ്ങൾ നിക്ഷേപിച്ചശേഷം യാത്ര തുടരുകയായിരുന്നുവെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
കാമറയുടെ സഹായത്തോടെ ബസിന്റെ നമ്പർ കണ്ടെത്തുകയും പോലീസിന് കൈമാറുകയും ചെയ്തു. പോലീസിന്റെ സഹായത്തോടെ ബസുടമകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പഞ്ചായത്തിന്റെ പരിധിയിൽ, മാലിന്യം നിക്ഷേപിക്കുന്ന പ്രധാന ഇടങ്ങളിലെല്ലാം കാമറ സ്ഥാപിച്ചതോടെ കുറ്റക്കാരെ കയ്യോടെ പിടികൂടാനും ശിക്ഷാനടപടികൾ സ്വീകരിക്കാനും കഴിയുന്നുണ്ട്. ഇതിലൂടെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒരു പരിധിവരെ തടയാനും സാധിച്ചിട്ടുണ്ട്.
Tags : Mundakayam Sewage