കോയിപ്രം ഗ്രാമപഞ്ചായത്തിലെ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്ന പ്ലാന്റില്‍ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നു.
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിൽ. പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപമുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കുന്ന യൂണിറ്റ് പ്രവര്‍ത്തന രഹിതമായിട്ടു വര്‍ഷങ്ങളായി. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എംസിഎഫുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
ഇവിടെ നിന്നും മാലിന്യങ്ങള്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന പഞ്ചായത്തുവക പെട്ടി ഓട്ടോറിക്ഷ മാസങ്ങളായി പ്രവര്‍ത്തന രഹിതമായി പഞ്ചായത്ത് വളപ്പില്‍ കിടക്കുകയാണ്. വാഹനത്തിന്റെ ആർസി ബുക്കുപോലും കാണാനില്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന് പറഞ്ഞു.
കോയിപ്രം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിര്മാര്ജനത്തിനായിരിക്കും വരുംകാലങ്ങളില്‍ മുന്തിയ പരിഗണന നല്കുന്നതെന്ന്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ജയ സ്റ്റാന്‍ഡിംഗ്കമ്മിറ്റി അധ്യക്ഷരായ സി.എസ്. വിജയകുമാര്‍, എ.കെ. സോമന് എന്നിവര്‍ പറഞ്ഞു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന തടസങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ശുചിത്വ മിഷന് ജില്ലാ ഘടകവുമായും ജില്ലാ കളക്ടറുമായും ബന്ധപ്പെടുമെന്നും ഇവര്‍ പറഞ്ഞു. പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളുടെ മുന്‍പിലും വിദ്യാലയങ്ങളുടെ മുമ്പിലും ജംഗ്ഷനുകളിലും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഇതുമൂലം തെരുനായ്ക്കളുടെ ശല്യം ഏറെയാണ്.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും നിര്‍വഹണ സമിതിയുമാണ് നിരീക്ഷണ കാമറകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് തീരുമാനിച്ചത്. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പഞ്ചായത്ത് കമ്മിറ്റി വളരെ ഗൗരവത്തോടെയാണ് ഇടപെട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ഉറവിടങ്ങളില്‍ തന്നെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.