ചെറുതോണി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ 26കാരന് 23 വർഷം കഠിനതടവും 30,000 രൂപ പിഴയും. ഇടുക്കി അതിവേഗ കോടതിയുടെ അധിക ചുമതലയുള്ള ജഡ്ജി വി. മഞ്ജുവാണ് ശിക്ഷ വിധിച്ചത്. വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റ് സ്വദേശി ജോണിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴു മാസം അധികതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
2023-ലാണ് കേസിനാസ്പദമായ സംഭവം. ക്രിസ്മസിന് പള്ളിയിൽ പോയശേഷം വീട്ടിലേക്കു മടങ്ങുംവഴി പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തുവച്ച് പ്രതി ഉപദ്രവിക്കുകയായിരുന്നു. പിന്നീടും ഇയാൾ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 18 സാക്ഷികളെയും 21 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിട്ടിയോട് കോടതി ശിപാർശ ചെയ്തു.
വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പീരുമെട് ഡി വൈഎസ്പി വിശാൽ ജോണ്‍സനാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.