ബിജെപി ഏലംകുളം മണ്ഡലം കമ്മിറ്റി ചെറുകര റെയിൽവേ സ്റ്റേഷനിൽ ഒപ്പ് ശേഖരണം നടത്തുന്നു.
ചെറുകര: ചെറുകര റെയിൽവേ സ്റ്റേഷനിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി. കോട്ടയം - നിലന്പൂർ റോഡ്, നിലന്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് ട്രെയിനുകൾക്കും നിലമ്പൂർ റോഡ്-ഷൊർണൂർ മെമു ട്രെയിനിനും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഏലംകുളം മണ്ഡലം കമ്മിറ്റിയാണ് ചെറുകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒപ്പുശേഖരണ നടത്തിയത്. വിവിധ സ്ഥാപന മേധാവികളുടെയും യാത്രക്കാരുടെയും ഒപ്പുശേഖരിച്ച് റെയിൽവേ അധികാരികൾക്കും കേന്ദ്ര മന്ത്രിമാർക്കും ഉടൻ സമർപ്പിക്കും.
ഏലംകുളം, ആലിപ്പറന്പ്, നെല്ലായ, പുലാമന്തോൾ പഞ്ചായത്തുകളിലെയും പെരിന്തൽമണ്ണയിലെ തെക്കുഭാഗം നിവാസികൾക്കും വിവിധയിടങ്ങളിലുള്ളവർക്കും ആശാകേന്ദ്രമാണ് ചെറുകര റെയിൽവെ സ്റ്റേഷൻ.
അലിഗഡ് യൂണിവേഴ്സിറ്റി കാന്പസ് വിദ്യാർഥികൾക്കും ചെറുകരയിൽ സ്റ്റോപ്പുള്ളത് ഉപകരിക്കും. അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്ക് ഒഴിവായി ചെറുകരയ്ക്ക് 15 കിലോമീറ്റർ ചുറ്റളവിലുള്ളവർ വിവിധ മെഡിക്കൽ കോളജുകളിലേക്ക് പോകാനും ഈ സ്്റ്റേഷൻ ഉപകാരപ്പെടുന്നു.
എസ്എൻഡിപി കോളജ്, നാല് സീനിയർ സെക്കൻഡറി വിദ്യാലയങ്ങൾക്കും യാത്രാസൗകര്യം ചെറുകര റെയിൽവേ സ്റ്റേഷൻ തന്നെയാണ്. നിലമ്പൂർ - പെരുന്പിലാവ് ഹൈവേയോട് അതിർത്തി പങ്കിടുന്ന സ്റ്റേഷനും ഇതാണ്. ഇത്തരം വിഷയങ്ങൾ പരിഗണിച്ചാണ് ചെറുകര സ്റ്റേഷനിൽ മേൽപ്പറഞ്ഞ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് വി.എം. സുന്ദരേശനുണ്ണി ആവശ്യപ്പെട്ടു. അനൂപ്, സുധാകരൻ, രമേശ് എന്നിവർ പ്രസംഗിച്ചു.