പത്തനംതിട്ട: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഹിയറിംഗ് പൂർത്തിയായതിനു പിന്നാലെ ജില്ലയിൽ 93.8 ശതമാനം ഫോമുകൾ വിവിധ കാരണങ്ങളാൽ ശേഖരിക്കാനായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് വിഭാഗം.
2025 ഡിസംബര്‍ 23 ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ വോട്ടര്‍മാരുടെ എണ്ണം 10,47,976 ആയിരുന്നു. എസ്ഐആര്‍ നടപടികളുടെ ഭാഗമായി നടത്തിയ ഫീല്‍ഡ് വെരിഫിക്കേഷനില്‍ 98,344 വോട്ടര്‍ ഫോമുകള്‍ ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തി. എസ്ഐആര്‍ നടപടിക്കു ശേഷം ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 9,49,632 ആണ്.
ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തിയ ഏറ്റവും കൂടുതല്‍ വോട്ടര്‍ ഫോമുകള്‍ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്, 28,402 എണ്ണം. തിരുവല്ല 19,752, റാന്നി 19,071, കോന്നി 15,953, അടൂര്‍ 15,166 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്.
മരണം, ആളുകളുടെ അഭാവം, കണ്ടെത്താനാകാതിരിക്കുക, സ്ഥിരമായ സ്ഥലംമാറ്റം, ഇതിനകം മറ്റ് സ്ഥലങ്ങളില്‍ എന്റോള്‍ ചെയ്തിരിക്കുക എന്നിവയാണ് ശേഖരിക്കപ്പെടാന്‍ കഴിയാത്ത ഫോമുകളുടെ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയത്. തിരുവല്ല (9.37 ശതമാനം), റാന്നി (9.99 ശതമാനം), ആറന്മുള (12.01 ശതമാനം), കോന്നി (7.98 ശതമാനം), അടൂര്‍ (7.23 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.
ജില്ലയില്‍ ആകെ 9.38 ശതമാനം ഫോമുകള്‍ വിവിധ കാരണത്താല്‍ ശേഖരിക്കപ്പെടാന്‍ കഴിയാത്തതായി സ്ഥിരീകരിച്ചു. എസ്ഐആര്‍ നടപടിക്ക് ശേഷം ജില്ലയിലെ 9,49,632 വോട്ടര്‍മാരില്‍ നോ മാപ്പിംഗ് വിഭാഗത്തിലെ 73,766 കേസുകളിലും ലോജിക്കല്‍ ഡിസ്ക്രപന്സീസ് വിഭാഗത്തില്‍ 90,462 കേസുകളിലും ഹിയറിംഗ് പൂര്‍ത്തിയായി. 30,194 കേസുകളില്‍ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷന് ഫോം വന്നിട്ടുള്ളതും 20,338 കേസുകളില്‍ ഇ റോള്‍ അപ്ഡേഷന് നടന്നിട്ടുമുണ്ട്.
ഫോം പ്രോസസിംഗുമായി ബന്ധപ്പെട്ട് 1,40,252 ഫോമുകള്‍ ലഭിച്ചു. ഇതില്‍ 1,27,912 ഫോമുകള്‍ പ്രോസസ് ചെയ്തു. 12,340 ഫോമുകൾ ഇപ്പോഴും അവശേഷിക്കുകയാണ്.