പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാരെ തന്നെ കളത്തിലിറക്കാൻ എൽഡിഎഫ് . സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമായിട്ടില്ലെങ്കിലും ഇപ്പോഴത്തെ നിലയിൽ സിറ്റിംഗ് എംഎൽഎമാർ തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിക്കുന്ന അടൂരിൽ മാത്രമേ സ്ഥാനാർഥിയെ സംബന്ധിച്ചു ചിലപ്പോൾ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. സിപിഐയുടെ മണ്ഡലമായ അടൂരിൽ 2011 മുതൽ ചിറ്റയം ഗോപകുമാർ ജനപ്രതിനിധിയാണ്. മൂന്ന് ടേം ആയ സ്ഥിതിക്കും നിലവിൽ സിപിഐ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിക്കുന്നതിനാലും ഇനി സ്ഥാനാർഥിത്വം നൽകണമോയെന്നതു സംബന്ധിച്ച് ആലോചന നടക്കുന്നതേയുള്ളൂ.
കഴിഞ്ഞതവണ രണ്ടു ടേം പൂർത്തീകരിച്ചവർക്ക് സിപിഎമ്മും സിപിഐയും സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ ഇത്തവണ വിജയം മാത്രം മാനദണ്ഡമാക്കി ടേം വ്യവസ്ഥ ഒഴിവാക്കാനാണ് സിപിഎം ആലോചന. സിപിഐ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
സിപിഎം മത്സരിക്കുന്ന ആറന്മുളയിലും കോന്നിയിലും സിറ്റിംഗ് എംഎൽഎമാരായ വീണാ ജോർജും കെ.യു. ജനീഷ് കുമാറും തുടരാനാണ് സാധ്യത. മന്ത്രി വീണാ ജോർജ് പൂർണമായി രണ്ട് ടേം പൂർത്തീകരിച്ചുവെങ്കിലും വിജയസാധ്യത പരിഗണിച്ച് മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി. 2016ലാണ് വീണാ ജോർജ് ആദ്യമായി ആറന്മുളയിൽ മത്സരിച്ചത്. അന്ന് നേടിയതിലും തിളക്കമാർന്ന വിജയമാണ് 2021ൽ ഉണ്ടായത്.
കോന്നിയിൽ കെ.യു. ജനീഷ് കുമാർ 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2021ലെ പൊതു തെരഞ്ഞെടുപ്പിലും വിജയിച്ചു. ഒരു ടേം കൂടി ജനീഷ് സ്ഥാനാർഥിത്വം ഉറപ്പാക്കിയിട്ടുണ്ട്. സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കട്ടേയെന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റിയും സ്വീകരിച്ചിട്ടുള്ളത്.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന അധ്യക്ഷൻ കൂടിയായ മാത്യു ടി. തോമസ് തിരുവല്ലയിൽ വീണ്ടും ജനവിധി തേടും. 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ മാത്യു ടി. തോമസാണ് മണ്ഡലത്തിൽ നിന്നു വിജയിച്ചത്. മറ്റൊരു നിർദേശവും നിലവിൽ ജനതാദളും നൽകിയിട്ടില്ല. കേരള കോൺഗ്രസ് - എം പ്രതിനിധിയായ പ്രമോദ് നാരായൺ റാന്നിയിൽ രണ്ടാം ടേമിലേക്ക് സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്. സിറ്റിംഗ് മണ്ഡലമെന്ന നിലയിൽ മുന്നണിയിൽ കാര്യമായ ചർച്ച കൂടാതെ കേരള കോൺഗ്രസ് -എം തന്നെ റാന്നിയിൽ മത്സരിക്കും.
മണ്ഡലങ്ങളിൽ വികസന സന്ദേശ യാത്രകൾ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ട് സിറ്റിംഗ് എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ വികസന സന്ദേശ യാത്രകൾ. എൽഡിഎഫിന്റെ മധ്യമേഖല പ്രചാരണ ജാഥയ്ക്കു പിന്നാലെയാണ് മുന്നണി നിർദേശപ്രകാരം വികസന സന്ദേശജാഥകൾ നടക്കുന്നത്. കോന്നി, റാന്നി മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രചാരണ ജാഥകൾ തുടങ്ങിയത്.
നിയോജക മണ്ഡലങ്ങളിൽ എംഎൽഎമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണ ജാഥകൾ നടത്തുന്നത്. എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികൾക്കാണ് ചുമതല.
കോന്നിയിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയും റാന്നിയിൽ പ്രമോദ് നാരായണനുമാണ് ജാഥ നയിക്കുന്നത്. ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജ് വികസന സന്ദേശയാത്രയ്ക്കു നേതൃത്വം നൽകും. 17നു രാവിലെ കുന്പഴയിൽ നിന്നും ജാഥ ആരംഭിക്കും.
അടൂരിൽ ചിറ്റയം ഗോപകുമാറും തിരുവല്ലയിൽ മാത്യു ടി. തോമസുമാണ് യാത്ര നയിക്കുന്നത്. അടൂരിലെ ജാഥ 17നും തിരുവല്ലയിൽ 16നുമാണ് ആരംഭിക്കുന്നത്. 20 ഓടെ എല്ലാ മണ്ഡലങ്ങളിലെയും ജാഥകൾ പൂർത്തിയാകുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല പറഞ്ഞു.