തിരുവല്ലം: പൂങ്കുളത്ത് കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ രണ്ടു തലയോട്ടികളും അസ്ഥിക്കഷണങ്ങളും സപീപവാസിയായ മെഡിക്കല്‍ വിദ്യാര്‍ഥി പഠനത്തിനായി ഉപയോഗിച്ചതെന്നു തിരുവല്ലം പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയ പുരയിടത്തിനു സമീപത്തായി താമസിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി പഠനത്തിനായി ഉപയോഗിച്ചതാണ് ഇവയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
വീടിന്റെ ടെറസിനുമുകളില്‍ സൂക്ഷിച്ചിരുന്ന തലയോട്ടികളും അസ്ഥിക്കഷ ണങ്ങളും വീടു വൃത്തിയാക്കാനെത്തിയ ജോലിക്കാരനാണ് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടിട്ടതെന്ന് കണ്ടെത്തിയതായി തിരുവല്ലം പോലീസ് അറിയിച്ചു. എന്നാല്‍ അസ്വാഭാവികമായി തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയുടെ ഭാഗമായി മെഡിക്കല്‍ കോളജിലെത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പൂങ്കുളം ആനക്കുഴി റോഡിലുള്ള തൈക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ പ്ലാസ്റ്റിക് കവറിനുള്ളിലും പുറത്തുമായി തലയോട്ടികളും അസ്ഥിക്കഷണളും കണ്ടെത്തിയത്. സമീപത്തു താമസിക്കുന്ന പുരയിടം സൂക്ഷിപ്പുകാരന് ചക്ക പറിക്കാന്‍ എത്തിയപ്പോഴാണ് തലയോട്ടികള്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവല്ലം പോലീസില്‍ വിവരം അറിയിച്ചതോടെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.