പുലിപ്പറമ്പ് വനാതിർത്തിയിൽ ഉദ്ഘാടനത്തിനൊരുങ്ങിയ വാച്ച് ടവർ.
കാസര്‍ഗോഡ്: ബെള്ളൂര്‍ പഞ്ചായത്തിലെ വനാതിർത്തിയിൽ ഒമ്പത് കിലോമീറ്റര്‍ നീളത്തിൽ നിർമിച്ച സൗരോര്‍ജ വേലിയും ദേലംപാടി പുലിപ്പറമ്പിൽ സ്ഥാപിച്ച വാച്ച് ടവറും 22 ന് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
ബെള്ളൂരിൽ പരപ്പ വനം സെക്ഷന്‍ കീഴിലുള്ള അർഥികുഡ്ലു മുതല്‍ ദേശമൂല വരെയുള്ള പ്രദേശത്താണ് സൗരോർജവേലി നിർമിച്ചത്. നെല്‍കൃഷിക്ക് പ്രാധാന്യമുള്ള മേഖലയിൽ കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ കടന്നുകയറ്റം മൂലം കൃഷിനാശം വ്യാപകമായിരുന്നു.
കൃഷിവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. കൃഷിവകുപ്പിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി വിഹിതമായി 37 ലക്ഷം രൂപയും ബെള്ളൂര്‍ പഞ്ചായത്തിന്റെ വകയായി 1.88 ലക്ഷം രൂപയുമാണ് പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.
പുലിപ്പറമ്പിൽ ആനകളെ പ്രതിരോധിക്കുന്നതിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലിക്ക് അനുബന്ധമായാണ് വാച്ച് ടവർ സ്ഥാപിച്ചത്.
കാട്ടുമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ സ്ഥിരമായി നിരീക്ഷണ സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. തൂക്കുവേലിയുടെ നിർമാണം നിർവഹിച്ച കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് തന്നെയാണ് 23 ലക്ഷം രൂപ ചെലവിൽ വാച്ച് ടവറിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. പട്രോളിംഗ് നടത്തുന്ന വനംവകുപ്പ് ജീവനക്കാര്‍ക്കുള്ള വിശ്രമ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.