റാന്നി: വടശേരിക്കര ടൗണിനു സമീപത്തു വരെ കാട്ടാന എത്തിയ സാഹചര്യത്തിൽ വനാതിർത്തിയിൽ വനം വകുപ്പ് സോളാർ വേലി നിർമിച്ചു തുടങ്ങി. നബാർഡ് സഹായത്തോടെ നടപ്പിലാക്കുന്ന സോളാർ ഫെൻസിംഗിന്റെ നിർമാണ ജോലികൾക്കാണ് തുടക്കമായത്. അടിയന്തര പ്രാധാന്യത്തോടെ 45 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ആദ്യം കരാർ ഏറ്റെടുത്ത സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള പദ്ധതി നിർവഹണത്തിൽ കാലതാമസം വരുത്തിയതിനേ തുടർന്ന് അവരെ കരാറിൽ നിന്ന് ഒഴിവാക്കി.
കേരള ആർട്ടിസാൻ കോർപറേഷൻ ലിമിറ്റഡാണ് പുതുതായി പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഉപകരാർ ഏറ്റെടുത്ത കരാറുകാരൻ അയാളുടെ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ആരംഭിക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു. തുടർന്ന് പ്രമോദ് നാരായൺ എംഎൽഎയും ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ട് കരാറുകാരന് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു.
കുമ്പളത്താമണ്ണിൽ നാലു കിലോമീറ്റർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും ഒളികല്ല് പ്രദേശത്ത് എട്ടു കിലോമീറ്റർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയുമാണ് ചെലവിടുന്നത്. കുമ്പളത്താമണ്ണിലാണ് പണികൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ഒളികല്ല് ഭാഗത്തെ പണികൾ ആരംഭിക്കും.
ഇതിനായുള്ള സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. സോളാർവേലി സ്ഥാപിക്കുന്നതോടെ പ്രദേശത്തെ വന്യജീവികളുടെ ആക്രമണം വലിയൊരളവിൽ പ്രതിരോധിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. മണിയാർ പ്രദേശത്ത് എംഎൽഎ ഫണ്ടിൽ നിന്നു തുക ചെലവഴിച്ച് ഫെൻസിംഗ് സ്ഥാപിച്ചിരുന്നു. അവിടെ ഒരു പരിധിവരെ ജീവികളുടെ സാന്നിധ്യം ഒഴിവാക്കനായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.