സജു
കാസർഗോഡ്: കുറ്റിക്കോലിലെ പലചരക്കുകടയിലെ മേശവലിപ്പിൽനിന്ന് പട്ടാപ്പകൽ 45,000 രൂപ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു (സജീവൻ- 42) നീലേശ്വരത്ത് പിടിയിലായി. കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് സജുവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് നീലേശ്വരം പോലീസിന്റെ സഹായത്തോടെ തൈക്കടപ്പുറത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ഇരിട്ടി പെരിങ്കിരി സ്വദേശിയായ സജു കുറച്ചുനാളായി തൈക്കടപ്പുറത്തെ വാടക ക്വാർട്ടേഴ്സിലാണ് താമസം. മാസങ്ങൾക്കു മുമ്പ് നീലേശ്വരം ബസ്സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിലെ മേശവലിപ്പിൽനിന്ന് ഒന്നര ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ പിടിയിലായിരുന്നു. അന്നും സിസിടിവിയാണ് ഇയാളെ കുടുക്കിയത്.
പട്ടാപ്പകൽ തന്നെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് പണമോ സാധനങ്ങളോ അടിച്ചുമാറ്റി കടന്നുകളയുന്നതിൽ വിദഗ്ധനായ സജുവിനെതിരേ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ഇരുപതോളം കേസുകളുണ്ട്. കണ്ണൂരിൽ പോലീസിന്റെയും നാട്ടുകാരുടെയും സ്ഥിരം നോട്ടപ്പുള്ളിയായി മാറിയതോടെയാണ് ഇയാൾ കാസർഗോഡ് ജില്ലയിലേക്ക് താവളം മാറ്റിയത്.
കുറ്റിക്കോൽ ടൗണിലെ പണച്ചിലങ്ങാൽ സ്റ്റോർസ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഉച്ചയ്ക്ക് കടയുടമ സി. കുഞ്ഞിക്കൃഷ്ണൻ പുറത്തുപോയ സമയത്താണ് ഇയാൾ പതുങ്ങിയെത്തി വലിപ്പ് തുറന്ന് പണമെടുത്ത് കടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങളിലുള്ളത് കുരുവി സജുവാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് ബേഡകം എസ്ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്തെത്തി സജുവിനെ പിടികൂടുകയായിരുന്നു. രാവിലെ ബസ് കയറി ഏതെങ്കിലും അപരിചിതമായ സ്ഥലത്തെത്തി മോഷണം നടത്തി തൊട്ടടുത്ത ബസിൽ സ്ഥലംവിടുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
Tags : 'Sparrow' nattuvishasham local news