പുൽപ്പള്ളി: എൽഡിഎഫ് ഭരിക്കുന്ന പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ബിജെപി പിന്തുണയിൽ യുഡിഎഫിന് ലഭിച്ചു.
ഇന്നലെ നടന്ന ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വികസന കാര്യം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് കോണ്ഗ്രസിന് ഭൂരിപക്ഷം ലഭിച്ചത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ ഗീത കുഞ്ഞികൃഷ്ണന് 12 വോട്ടുകൾ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി കലാ രാജുവിന് ഒന്പത് വോട്ടാണ് ലഭിച്ചത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യുഡിഎഫിലെ സെലിൻ മാനുവലിന് 12 വോട്ട് ലഭിച്ചു.
എൽഡിഎഫിലെ ഷൈജ മഗേഷിന് ഒന്പത് വോട്ടാണ് ലഭിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച ബിജെപിയിലെ സുചിത്ര എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുക്കുന്നത്.
എൽഡിഎഫാണ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ്-ഒന്പത്, യുഡിഎഫ്- എട്ട്, ബിജെപി- നാല് എന്നിങ്ങനെയാണ് കക്ഷിനില. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി വനിതകൾക്കാണ്. അതേസമയം കോണ്ഗ്രസ് പാർട്ടി നിർദേശം അനുസരിച്ചാണ് സ്റ്റാൻഡിംഗ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്ന് കോണ്ഗ്രസ് അംഗം എം.ടി. കരുണാകരൻ പറഞ്ഞു.
ഇന്ന് നടക്കുന്ന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആർക്ക് വോട്ട് ചെയ്യുമെന്നുള്ളത് നിർണായകമാണ്.
കോണ്ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് പുൽപ്പള്ളിയിൽ വന്നതെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യത്തിൽ കോണ്ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ജില്ല കമ്മിറ്റിയംഗം എം.എസ്. സുരേഷ് ബാബു പറഞ്ഞു.
യുഡിഎഫും ബിജെപിയും ധാരണയിലായതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ താഴെയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കൾ. പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലെ കോണ്ഗ്രസ് ബിജെപി ധാരണ സംസ്ഥാന തലത്തിൽ ചർച്ചയാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ് നേതൃത്വം