സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയവും കാസർഗോഡും ഏറ്റുമുട്ടിയപ്പോൾ
തിരുവനന്തപുരം: സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തകര്‍ത്ത് കാസര്‍ഗോഡ് ഫൈനലില്‍. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍ മൂന്നിനെതിരെ അഞ്ച്ഗോളുകള്‍ക്കാണ് കാസര്‍ഗോഡ് കോട്ടയത്തെ പരാജയപ്പെടുത്തിയത്.
13ാം മിനിട്ടില്‍ കാസര്‍ഗോഡിന്റെ നായകന് ഉമര്‍ അഫാഫ് കോട്ടയത്തിനെതിരേ അക്കൗണ്ട് തുറന്നു. തൊട്ടുപിന്നാലെ ഇടത് വിംഗില്‍ നിന്നും കാസര്‍ഗോഡിന്റെ മധ്യനിര താരം മുഹമ്മദ് നിഹാദ് അലി മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റം കോട്ടയത്തിന്റെ വല ചലിപ്പിച്ചു. നിഹാദ് തൊടുത്ത ലോംഗ് റേഞ്ച് പോസ്റ്റിന്റെ ഇടതുമൂലയിൽ തറച്ചപ്പോൾ ഗാലറി ഇളകി മറിഞ്ഞു.
സ്കോര്‍ 2-0. 43-ാം മിനിട്ടില്‍ അഫാഫ് വീണ്ടും ഗോള്‍ നേടി. സ്കോര്‍ 3-0. 56ാം മിനിട്ടില്‍ ലഭിച്ച പെനാൽറ്റി കിക്ക് ഇഷാം അബ്ദുല്‍ ഖാദർ ഗോളാക്കി. ഹേമന്ത് സനില്‍കുമാറിന്റെ വകയായി അഞ്ചാം ഗോൾ.
പകരക്കാരായി ഇറങ്ങിയ കൃഷ്ണന് ഡി.മേനോന് (84 മിനിട്ട്)ജഗന്നാഥ് (85 മിനിട്ട്) ,ക്യാപ്റ്റൻ ആദിത്യന്( 95മിനിട്ട്) എന്നിവരാണ് കോട്ടയത്തിനായി ആശ്വാസഗോളുകള്‍ നേടിയത്.