മഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് 5,29,766 രൂപ നഷ്ടപരിഹാരം നൽകുന്നതിന് സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ കമ്മിറ്റി സർക്കാരിലേക്ക് ശിപാർശ ചെയ്തു.
ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറി ചെയർപേഴ്സണും ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയുടെ മൂന്നാമത് സിറ്റിംഗിലാണ് ശിപാർശ.
സിറ്റിംഗ് പരിഗണിച്ച 19 പരാതികളിൽ 11 എണ്ണത്തിലാണ് നഷ്ടപരിഹാരത്തിന് ശിപാർശ നൽകിയത്.മഞ്ചേരി ജില്ലാ നിയമസേവന അഥോറിറ്റി കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വി.കെ. മുരളി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സക്കറിയ എന്നിവർ പങ്കെടുത്തു.
തെരുവുനായ ആക്രമണം: ഹർജി നൽകാം
മഞ്ചേരി: ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലയിൽ തെരുവ്നായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ കമ്മിറ്റിയാണ്.
നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലെ ജില്ലാ നിയമസേവന അഥോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ ഹർജി നൽകാം.
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹർജികൾ ജില്ലാ നിയമസേവന അഥോറിറ്റിയുടെ പരിഗണനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫോണ്‍:9188127501.