കോഴിക്കോട് മെഡിക്കൽ കോളജ് കാൻസർ സെന്ററിനുള്ളിലേക്ക് കയറുന്ന തെരുവ് നായ.
ചികിത്സാപ്പിഴവുകൾക്ക് മീതെ തെരുവുനായ ശല്യം കൂടിയാകുമ്പോൾ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്
കോഴിക്കോട്: നൂറുക്കണക്കിന് രോഗികളെത്തുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. പല അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ഹോസപിറ്റലിന്റെ പരിസരത്ത് നിന്ന് ആളുകൾക്ക് കടിയേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. നിരവധി പേർ തെരുവ്നായ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഓടാൻ പോലും സാധിക്കാത്ത അവസ്ഥയിലുള്ള രോഗികൾക്ക് നേരേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാവുന്നത്. പലരെയും സമീപത്തുവള്ളർ കല്ലെറിഞ്ഞും ഒച്ചവച്ചുമാണ് രക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്ക് നേരേ തെരുവ് നായ പാഞ്ഞടുത്തിരുന്നു. നായ പാഞ്ഞടുക്കുന്നത് കണ്ട ചിലർ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കോളജിലേക്ക് അടിയന്തര സാഹചര്യത്തിൽ രോഗിയുമായി എത്തുന്ന വാഹനങ്ങൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുന്നതായും ഇവയെ ഭയന്ന് വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടം സംഭവിച്ചതായും പറയുന്നു. ആംബുലൻസുകൾ നേരേ വരെ നായ്ക്കൾ പാഞ്ഞടുക്കാറുണ്ട്. ഹോസ്പിറ്റലിന് മുന്നിൽ ഇതുമൂലം പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അലക്ഷ്യമായി കളയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചാണ് നായകൾ വളരുന്നതെന്നാണ് ചികിത്സിക്കാനെത്തുന്ന രോഗികൾ പറയുന്നത്. സമീപത്തെ പല ഭക്ഷണശാലകൾക്കുള്ളിൽ വരെ നായ്ക്കളെ കാണാൻ സാധിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാലിന്യ നിർമാർജനം കാര്യക്ഷമമായാൽ നായ്ക്കളുടെ ശല്യം കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പല തവണ പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജുകളുടെ മഹിമയെക്കുറിച്ച് വാതോരാതെ പറയുന്ന മന്ത്രി വീണാ ജോർജ് ഉൾപ്പടെയുള്ളവർ രോഗികളുടെ ദുരിതം കാണുന്നില്ല.
ചികിത്സാപിഴവുകൾക്ക് മീതെ തെരുവ് നായ ശല്യം കൂടിയാകുന്പോൾ നിർധനരായ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്ന് പോലും രോഗികളെത്തുന്ന മെഡിക്കൽ കോളജിലെ തെരുനായ ശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Kozhikode