സുൽത്താൻ ബത്തേരി: ചൂട് അസഹ്യമായി വർധിക്കുകയും വേനൽ മഴ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ജില്ലയിലെ കൃഷി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ വിളകളുടെ വളർച്ചയെ നിലവിലെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.തുടർച്ചയായ ദിവസങ്ങളായി ഉയർന്ന താപനില തുടരുന്നതും മണ്ണിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്നതുമാണ് പ്രധാന പ്രശ്നം.
കുരുമുളക് തോട്ടങ്ങളിൽ വള്ളികൾ ഉണങ്ങി വീഴുന്ന അവസ്ഥയും കാപ്പി തോട്ടങ്ങളിൽ പുതിയ കൊന്പുകളുടെ വളർച്ച മന്ദഗതിയിലായതും കർഷകരെ ആശങ്കപ്പെടുത്തുന്നു. വാഴ കൃഷിയിൽ ഇലകൾ കരിഞ്ഞു പോകുന്നതും വിളവിൽ കുറവ് ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. ജില്ലയിലെ ഭൂരിഭാഗം കർഷകർക്കും ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചെറുകിട കർഷകർ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.
കിണറുകളും ചെറുകുളങ്ങളും വറ്റിത്തുടങ്ങിയതോടെ ജല ലഭ്യത തീരെ കുറഞ്ഞിരിക്കുകയാണ്.വേനൽമഴ വൈകുന്നതോടെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്ക കർഷകർക്കിടയിൽ വ്യാപകമാണ്.
അടിയന്തരമായി ജലസേചന പദ്ധതികൾ നടപ്പാക്കണമെന്നും കൃഷിനാശം നേരിടുന്ന കർഷകർക്ക് സഹായം ലഭ്യമാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Tags : nattu vishesham Summer getting farmers