പത്തനംതിട്ട അഗ്നിരക്ഷാ സേന യൂണിറ്റ് സംഘടിപ്പിച്ച സിവിൽ ഡിഫൻസ് പരിശീലനം.
പത്തനംതിട്ട: വേനൽ കടുക്കുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ തീപിടിത്ത മുന്നറിയിപ്പുകളുമായി അഗ്നിരക്ഷാ സേന. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാനാണ് സാധ്യത. 35 - 37 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില. ഉയർന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളും മാലിന്യങ്ങളും തീപിടിച്ച് പ്രാദേശികമായ അഗ്നി ബാധകൾക്ക് സാധ്യത വളരെ കൂടുതലാണ്.
പൊതുജനങ്ങൾക്ക് പരിശീലനവുമായി അഗ്നിരക്ഷാ സേന
പത്തനംതിട്ട: വിവിധങ്ങളായ രക്ഷാപ്രവർത്തനങ്ങൾ, തീ അണയ്ക്കൽ, പ്രഥമ ശുശ്രൂഷ നൽകുന്ന വിധം എന്നിവയിൽ പൊതുജനങ്ങൾക്കായി അഗ്നിരക്ഷാ വകുപ്പ് പരിശീലനം നൽകിത്തുടങ്ങി. കേരള സിവിൽ ഡിഫൻസിന്റെ ഭാഗമായാണ് പരിശീലനം.18 വയസ് പൂർത്തിയായ ഏതൊരാൾക്കും കേരള സിവിൽ ഡിഫൻസിന്റെ ഭാഗമായി ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
ഇതിനായി ആളുകൾക്ക് തൊട്ടടുത്ത ഫയർ സ്റ്റേഷനിൽ എത്തിയോ www.cd.kerala .gov.in എന്ന വെബ്സൈറ്റ് മുഖേനയോ പേര് രജിസ്റ്റർ ചെയ്യാനാകും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 88 പേർ പുതുതായി പരിശീലനം നേടിയതായി ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ് അറിയിച്ചു.
അൾട്രാ വയലറ്റ് വികിരണ തോത് മുന്നറിയിപ്പ്
അൾട്രാ വയലറ്റ് വികിരണ തോതുമായി ബന്ധപ്പെട്ട കോന്നിയിൽ മഞ്ഞ അലർട്ട് നൽകി. കഴിഞ്ഞ രണ്ടുദിവസങ്ങൾക്ക് യുവി സൂചിക ഏഴിലെത്തിയിരുന്നു. എട്ട് മുതൽ പത്തുവരെ മഞ്ഞ അലർട്ടാണ്. സംസ്ഥാനത്ത് കഴിഞ്ഞദിവസം യുവസൂചിക ഏഴ് രേഖപ്പെടുത്തിയത് കോന്നിക്കു പുറമേ മൂന്നാറിലാണ്.
രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയത്തു നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പകൽ പുറത്തിറങ്ങുന്പോൾ തൊപ്പി, കുട,സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് ആശ്വാസം നൽകും. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണം.