പാണ്ടി പുത്തനാറ് എക്കല്‍ അടിഞ്ഞ് പുല്ല് വളര്‍ന്ന് നീരൊഴുക്കും ഗതാഗതവും തടസ്സപ്പെടുന്ന നിലയില്‍
എടത്വ: വേനല്‍ മഴ എത്തിയിട്ടും പാണ്ടി പുത്തനാറിലെ ആഴംകൂട്ടല്‍ പദ്ധതി എങ്ങുമെത്തിയില്ല. നദി പകുതിയിലേറെ നികന്ന നിലയിൽ. പദ്ധതി ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയം തുടരുന്നതായി നാട്ടുകാർ. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാണ്ടി പുത്തനാറ്റിൽ എക്കലും ചെളിയും അടിഞ്ഞു നികന്ന് പുല്ലും കടകലും വളര്‍ന്ന് ഗതാഗതം വരെ നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. പാണ്ടി ജെട്ടി മുതല്‍ കിഴക്കോട്ട് 600 മീറ്ററിലേറെ നദിയുടെ മധ്യഭാഗംവരെ നികന്നു കിടക്കുകയാണ്. സര്‍വ്വീസ് ബോട്ടുകളുടെ യാത്രപോലും ദുരിതത്തിലായിത്തീര്ന്നിരിക്കുകയാണ്.
പമ്പാനദിയില്‍ നിന്ന് നേരിട്ട് വെള്ളം ഒഴുകിയെത്തുന്ന പാണ്ടി പുത്തനാര്‍ നികരുന്നതിനാല് വെള്ളപ്പെക്ക സീസണില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇതോടെ കോഴിമുക്ക്, മരിയാപുരം, പോച്ച, പാണ്ടി, ചെക്കിടിക്കാട്, പച്ച, കേളമംഗലം, തകഴി പ്രദേശങ്ങളില്‍ ജലം ഒഴുകിപ്പോകാന്‍ കാലതാമസം നേരിടുകയും പ്രദേശം വെള്ളത്തിലാകുകയും ചെയ്യും.
കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ ആഴ്ചകളോളം വെള്ളം കെട്ടിനില്ക്കുകയും നിരവധി സ്കൂള്‍ പ്രവൃത്തി ദിനങ്ങള്‍ തടസ്സപ്പെടുകയും ഗ്രാമവാസികള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഭരണ-പ്രതിപക്ഷ മുന്നണിയിലെ നിരവധി എംഎല്‍എമാര്‍ പ്രതിനിധാനം ചെയ്യുന്ന അപ്പര്‍ കുട്ടനാട്ടില്‍ പാണ്ടി പുത്തനാറിന്റെ ആഴംകൂട്ടല്‍ പദ്ധതി ജനപ്രതിനിധികള്‍ പാടേ മറന്ന മട്ടാണ്. വേനല്‍ മഴ എത്തിയതോടെ പ്രദേശവാസികള്‍ വീണ്ടും ആശങ്കയില്‍ എത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടനാടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ വേനല്‍ മഴ ശക്തിയായി അനുഭവപ്പെട്ടിരുന്നു. വീണ്ടുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അപ്പര്‍ കുട്ടനാട്ടുകാര്‍ നേരിടുന്നത്. 2018-ലെ പ്രളയത്തിന് മുഖ്യകാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ പ്രളയാനന്തരം കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു.
പ്രളയാനന്തരം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ പ്രധാന നദികളിലേയും തോടുകളിലേയും ആഴംകൂട്ടല്‍ പദ്ധതിക്ക് രണ്ടാം കുട്ടനാട് പാക്കേജില്‍ ഫണ്ട് വകകൊള്ളിച്ചു. തുടക്കത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ക്രമേണ നിലച്ചിരുന്നു. വേനല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുന്‍പ് പാണ്ടി പുത്തനാറ് ആഴംകൂട്ടി വെള്ളം സുഗമമായി ഒഴുക്കി വിടാനുള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പാണ്ടി പുത്തനാറിന്റെ ഇരുകരയും നികന്നതോടെ ഏറെ പ്രതിസന്ധി നേരിടുന്നത് കര്‍ഷകരാണ്. ചെക്കിടിക്കാട് നന്നാട്ടുമാലി പാടത്ത് കൃഷിക്കാവശ്യമായ വളം ഇറക്കാനും വിളവെടുപ്പിന് കൊയ്ത്ത് യന്ത്രം എത്തിക്കാനും വിളവെടുത്ത നെല്ല് വള്ളത്തില്‍ കയറ്റാനും ബുദ്ധിമുട്ട് നേരിടുകയാണ്. പുത്തനാറ്റിലെ ചെളി നീക്കിയാല്‍ മാത്രമേ വള്ളം പാടത്തിന്റെ ബണ്ടില്‍ അടുക്കാന്‍ കഴിയൂ. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകനായ സണ്ണിക്കുട്ടി നന്നാട്ടുമാലിലും പറയുന്നത്..
Tags : Summer rains nattuvishesham local news