കോഴിക്കോട്: വേനല്‍ക്കാല വരള്‍ച്ചയും അപകടങ്ങളും നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് നിര്‍ദേശിച്ചു.
തീപിടിത്ത മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. ആശുപത്രി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിംഗിന് മുന്‍ഗണന നല്‍കണം. വിവിധ വകുപ്പുകള്‍ വരള്‍ച്ചയെ നേരിടുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലുള്ള ഓഫീസുകള്‍ക്കെല്ലാം നല്‍കണം. കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
വനം-വന്യജീവി സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, അഗ്നിരക്ഷാ സേന, ആരോഗ്യ വകുപ്പ്, ജല വകുപ്പ് തുടങ്ങിയവ വേനല്‍ക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
വേനൽകാല മുന്നൊരുക്ക പദ്ധതി ജില്ലാ ഹാസർഡ് അനലിസ്റ്റ് അവതരിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. രേഖ, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode