റാന്നി: ചെറുകോൽപ്പുഴ - റാന്നി റോഡിന്റെ നിർമാണത്തിനു ടെൻഡർ നടപടിയായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. എട്ടു കിലോമീറ്റർ ദൂരം വരുന്ന റോഡ് 10.5 മീറ്റർ വീതിയിലാണ് പുനരുദ്ധരിക്കുക. 61.3 കോടി രൂപയാണ് നിർമാണത്തിനായി ചെലവഴിക്കുന്നത്. കെആർഎഫ്ബിക്കാണ് നിർമാണച്ചുമതല. പാതയിലെ പഴയ കലുങ്കുകളും പാലങ്ങളും വീതി കൂട്ടി പുനർ നിർമിക്കും.
പൈപ്പ് ലൈനും വൈദ്യുത പോസ്റ്റുകളും മാറ്റേണ്ടതുണ്ട്. റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപ്പെടുന്ന നിർമിതികൾ പുനർനിർമിച്ചു നൽകും. ബിഎം ബിസി നിലവാരത്തിൽ പുനർ നിർമിക്കുന്ന റോഡിന്റെ വശങ്ങളിൽ ഓടകളും ഐറിഷ് ഡ്രെയിനും വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ അപകട സൂചനാ ബോർഡുകളും സ്ഥാപിക്കും. 2022 മാർച്ചിൽ പദ്ധതിക്ക് 54.6 കോടി രൂപയുടെ അനുമതി ഉണ്ടായിരുന്നെങ്കിലും 13 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നത് ഭൂ ഉടമകൾ വിസമ്മതിച്ചതോടെയാണ് നിർമാണം മുടങ്ങിയത്. വീണ്ടും നാറ്റ് പാക് മുഖേന റോഡിലെ ട്രാഫിക് സ്റ്റഡി നടത്തിയ ശേഷമാണ് വീതി 10.5 മീറ്ററായി നിജപ്പെടുത്തിയത്.
മന്ത്രി മുഹമ്മദ് റിയാസ് ഇതു സംബന്ധിച്ച തീരുമാനം നിയമസയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും നിർമാണ സാമഗ്രികളുടെ വിലക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ റേറ്റ് വ്യത്യാസം വന്നതിനാൽ അത് അനുസരിച്ച് വീണ്ടും എസ്റ്റിമേറ്റ് എടുക്കേണ്ടതായി വന്നു. ഇതനുസരിച്ച് എട്ട് കോടി രൂപ അധികമായി വേണ്ടിവന്നു. ഈ തുകയ്ക്ക് ഭരണാനുമതി വേണ്ടി വന്നതാണ് ബാക്കി നടപടികൾ വൈകാനിടയാക്കിയത്. കരാറുകാരൻ എഗ്രിമെന്റ് വയ്ക്കുന്ന മുറയ്ക്ക് ഉടൻതന്നെ നിർമാണം ആരംഭിക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.