കോന്നി - പുനലൂര്‍ പാത
കോന്നി: തമിഴ്നാട്, കേരള അതിര്‍ത്തി മേഖലയെ ബന്ധിപ്പിച്ച് തെങ്കാശി - പുനലൂര്‍ - കോന്നി - മണിമല - കുമളി - തേനി ദേശീയപാത വികസന സാധ്യതകള്‍ തേടുന്നു. നിലവില്‍ ഇതു വഴിയുള്ള പാത വികസിപ്പിച്ചും ബൈപാസുകള്‍ നിര്‍മിച്ചും പാത സാധ്യമാക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു.
പടിഞ്ഞാറന്ഘട്ട മലനിരകളുടെ അടിവാരത്തിലൂടെ ഏകദേശം 250 കിലോമീറ്റര്‍ നീളത്തില്‍ രൂപംകൊള്ളുന്ന ഈ പാത ദക്ഷിണ കേരളത്തിനും പടിഞ്ഞാറന്‍ തമിഴ്നാടിനും ഇടയില്‍ പുതിയ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.തെങ്കാശിയില്‍ നിന്നും പുനലൂര്‍ വരെ ഏകദേശം 65 കിലോമീറ്ററാണുള്ളത്. പിന്നീട് പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ മണിമല വരെ എത്താം.
183 എ ദേശീയപാതയും ശബരിമല പാതയും ഇതില്‍ തന്നെ കടന്നുപോകുന്നുണ്ട്. മണിമലയില്‍ നിന്നും പൊന്‍കുന്നത്തെത്തി കൊല്ലം - തേനി ദേശീയപാതയുടെ ഭാഗമായോ മൈലപ്രയില്‍ ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയ പാതയുടെ ഭാഗമായോ ചേര്‍ത്ത് അന്തര്‍ സംസ്ഥാന പാത പൂര്‍ത്തിയാക്കാനാകും. കേരളത്തിലൂടെ തമിഴ്നാട്ടിലെ രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ദേശീയ പാതയ്ക്ക് പ്രസക്തിയും ഏറും.
മണിമല വഴിയുള്ള പാതയാണെങ്കില്‍ 250 കിലോമീറ്ററായിരിക്കും ദൈര്‍ഘ്യം. കാടുകളും മലനിരകളും നദീതടങ്ങളും കടന്നുപോകുന്ന പാതയായതിനാല്‍ പരിസ്ഥിതി പഠനവും സുസ്ഥിര നിര്‍മാണ രീതികളും നിര്‍ണായകമാകും.
വ്യാപാര മേഖലയില്‍ മുന്നേറ്റം
കുമളി, തേനി മേഖല കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ്. കുമളിക്ക് സമീപമുള്ള പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രവും തേനി കാര്‍ഷിക വിപണിയും നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നതോടെ ഏലക്ക, മുളക്, തേയില എന്നിവയുടെ വിപണന സാധ്യതയും വര്‍ധിക്കും. കോന്നി, പുനലൂര്‍ മേഖലകളിലെ റബര്‍, കശുവണ്ടി ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും ഒപ്പംചരക്ക് ഗതാഗത ചെലവ് കുറവ്, അതിര്‍ത്തി മേഖലയില്‍ ഗോഡൗണ്‍, വിപണി സമുച്ചയങ്ങള്‍ രൂപീകരണം സംസ്ഥാനാന്തര വ്യാപാര ഇടപാടുകള്‍ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വിനോദസഞ്ചാര വളര്‍ച്ച
നിര്‍ദിഷ്ട പാതയിലൂടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിക്കപ്പെടുമെന്നതും പ്രധാന്യമുള്ള കാര്യമാണ് സമീപമുള്ള കുറ്റാലം, പുനലൂർ, കോന്നി ആനപരിപാലന കേന്ദ്രം, കുമളി, തേക്കടി വിനോദസഞ്ചാര മേഖല, തേനി ജില്ലയിലെ മലനിരകളും അണക്കെട്ട് പ്രദേശങ്ങളു ഇതിലൂടെ മലനിരകളെ ചുറ്റിയുള്ള ഏകീകൃത വിനോദസഞ്ചാര വളയം രൂപപ്പെടുകയും ഹോംസ്റ്റേ, റിസോര്‍ട്ട്, ചെറുകിട വ്യാപാര മേഖലകള്‍ വളരുകയും ചെയ്യും. ഇതിനൊപ്പം അതിര്‍ത്തി ഗ്രാമങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും
വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളിലേക്കുള്ള യാത്രാസമയം കുറയും. ഗതാഗത സൗകര്യം മെച്ചപ്പെട്ടാല്‍ പ്രാദേശിക സമ്പദ്വ്യവസ്ഥ സജീവമാകും. പരിസ്ഥിതി സംരക്ഷണ മേഖലകളിലൂടെയും കടന്നു പോകുന്നതിനാല്‍ വനാനുമതികൾ, വന്യജീവി ഇടനാഴികളുടെ സംരക്ഷണം, മലനിരകളിലെ നിര്‍മാണ സങ്കീര്‍ണത എന്നിവ പ്രധാന വെല്ലുവിളികളാണ്. ചെലവ് വര്‍ധനയ്ക്കും കാലതാമസത്തിനും സാധ്യതയുണ്ട്.
എന്നിരുന്നാലും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പദ്ധതി നടപ്പാക്കിയാല്‍ വികസനവും സംരക്ഷണവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കാനാകുമെന്നാണ് വിദഗ്ധര്അഭിപ്രായപ്പെടുന്നത്. പാത യാഥാര്‍ഥ്യമായാൽ, കേരള, തമിഴ്നാട് അതിര്‍ത്തി മേഖലയിലെ ഗതാഗത, വ്യാപാര, വിനോദസഞ്ചാര രംഗങ്ങളില്‍ വന്‍ മാറ്റം സൃഷ്ടിക്കാനാകും. മലനിരകളെ ആധാരമാക്കി ദക്ഷിണേന്ത്യയില്‍ രൂപംകൊള്ളുന്ന പുതിയ വികസനപാതയായി ഇത് മാറുമെന്ന പ്രതീക്ഷയും ശക്തമാണ്.
നിവേദനം നല്‍കും: ഗ്രീന്‍നഗര്‍ റസിഡന്റ്സ് അസോ.
കോന്നി: തെങ്കാശിയില്‍ നിന്നും പുനലൂര്‍ കോന്നി മണിമല കുമളി തേനി ദേശീയ പാത യാഥാര്‍ഥ്യമാക്കണമെന്ന് ഗ്രീന്‍നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാത യാഥാര്‍ഥ്യമായാല്‍ തെക്കന്‍ കേരളത്തിന്റെയും മധ്യ കേരളത്തിന്റെയും വിനോദ സഞ്ചാര വ്യവസായ സാധ്യതകള്‍ ഉയരും. ഒപ്പം ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന അന്യ സംസ്ഥാന തീര്‍ത്ഥാടകരുടെ സഞ്ചാരത്തിനും ഇത് ഗുണകരമാകും.
പാത കടന്നുപോകുന്ന ചെറിയ പട്ടണങ്ങളുടെ വികസനവും വേഗത്തിലാവും. സമാന്തര റോഡുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് നിലവിലുള്ള പാതകളെ വികസിപ്പിച്ചാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ വേഗത്തിലാക്കാന്‍ കഴിയും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര ഗതാഗത മന്ത്രി, മുഖ്യമന്ത്രി, എംപിമാര്‍ എന്നിവര്‍ക്ക് അസോസിയേഷന് നിവേദനം നല്‍കും. ഇതിനൊപ്പം തെങ്കാശിയില്‍ നിന്നും മേക്കര, അച്ചന്‍കോവിൽ, കോന്നി, ചിറ്റാര്‍, ഗവി, വണ്ടിപ്പെരിയാർ, തേനി, കൊടൈക്കനാല്‍ പാതയും വികസന സാധ്യതകളേറെയുള്ളതാണ്.
അസോസിയേഷന് പ്രസിഡന്റ് രാജീസ് കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.സി. രാധാകൃഷ്ണന് നായര്‍ പ്രമേയം അവതരിപ്പിച്ചു. ജഗീഷ് ബാബു, ബിജു ടി. അലക്സ്, റ്റി. ജോണ്സൺ, സജി മണലൂര്‍, ഡി. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.