കുട്ടിക്കാനം: മരിയൻ കേളജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള യ്ക്ക് (കിഫ്) തിരിതെളിഞ്ഞു.
പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാൽ മേള ഉദ്ഘാടനം ചെയ്തു. യോഗത്തിന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ അടിമത്വത്തിൽനിന്ന് വിജയിച്ചു കരകയറിയവരുടെ കഥകളാണ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കിഫിന്റെ എട്ടാം പതിപ്പിന്റെ പ്രമേയം.
മുൻ വർഷങ്ങളിൽ ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമായിരുന്ന മുൻ എംഎൽഎ വാഴൂർ സോമനെ ചടങ്ങിൽ അനുസ്മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ മാധ്യമപഠന വിഭാഗത്തിന്റെ പ്രസാധക സംരംഭമായ മാക്കോണ്‍ ബുക്സിന്റെ ആദ്യബുക്കായ "ഫിലിമിക് നരേറ്റീവ് ഓഫ് ഹോപ്പ്' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനംചെയ്തു.
പുസ്തകത്തിന്റെ ആദ്യപ്രതി സംവിധായകൻ മധുപാൽ, പ്രിൻസിപ്പൽ അജിമോൻ ജോർജിൽനിന്ന് ഏറ്റുവാങ്ങി. കോളജ് ഐക്യുഎസി എക്സിക്യൂട്ടീവ് മെംബർ ബി. രാധാകൃഷ്ണപിള്ള പുസ്തകം പരിചയപ്പെടുത്തി.
മേളയുടെ ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം കോളജ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫാ. അജോ പേഴുംകാട്ടിൽ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശിന് ആദ്യ പ്രതി നൽകി നിർവഹിച്ചു.
മാധ്യമവിഭാഗം തലവൻ ഫാ. സോബി തോമസ് കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫാ. അജോ പേഴുംകാട്ടിൽ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജണൽ കോ-ഓർഡിനേറ്റർ ഷാജി അന്പാട്ട്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആൻസൻ തോമസ്, സ്റ്റഡന്റ് കോ-ഓർഡിനേറ്റർമാരായ ഫെബിൻ ജെയ്മോൻ, ശീതൾ റെജി, ഫിസ ഫാത്തിമ, മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി അധ്യക്ഷ അക്സ അന്നാ ഷിബു, മാധ്യമപഠന വിഭാഗം ഡയറക്ടർ പ്രഫ. എം. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രാജ്യാന്തര ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ മൂന്നാം ദിവസം, ‘ലഹരി ഉപയോഗിക്കുന്നവരോട് പൊതുസമൂഹത്തിനുള്ള സമീപനം’ എന്ന വിഷയത്തിൽ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.
സംവിധായകൻ പ്രജേഷ് സെൻ മേളയുടെ ഓപ്പണ്‍ ഫോറത്തിൽ പങ്കെടുത്തു സംസാരിക്കും. മേളയുടെ ഭാഗമായി ഇന്ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടി നയിക്കുന്ന നാടൻപാട്ട് പരിപാടിയും അരങ്ങേറും.