നവീകരണത്തിനായി പൊളിച്ച നൂൽപ്പുഴ നാഗരംകുന്ന് കുളം.
സുൽത്താൻ ബത്തേരി: നവീകരണത്തിനായി പൊളിച്ച പൊതുകുളത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. നൂൽപ്പുഴ നാഗരംകുന്ന് കുളമാണ് ആർക്കും ഉപകാരപ്രദമാകാതെ അനാഥമായികിടക്കുന്നത്. മുൻവർഷങ്ങളിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിച്ചിരുന്ന കുളമായിരുന്നു ഇത്.
മൈനർ ഇറിഗേഷൻ വകുപ്പ് 2006ലാണ് നാഗരംകുന്നിൽ കുളം നിർമിച്ചത്. പ്രദേശത്തെ കർഷകർക്ക് ജലസേചന സൗകര്യം ലക്ഷ്യംവച്ചായിരുന്നു നിർമാണം. എന്നാൽ നാളിതുവരെ കർഷകർക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല. അതേസമയം പ്രദേശവാസിയായ രാഘവൻ എന്ന വ്യക്തി നിരവധി കുട്ടികളെ നീന്തൽപഠിപ്പിക്കാൻ കുളം പ്രയോജപ്പെടുത്തിയിരുന്നു.
പിന്നീട് മൂന്ന് വർഷംമുന്പാണ് അമൃത് സരോവർ പദ്ധതിപ്രകാരം കുളം നവീകരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സുരക്ഷാഭിത്തിയെന്ന നിലയിൽ നിർമിച്ചിരുന്ന കുളത്തിന്റെ പാർശ്വഭാഗത്തുണ്ടായിരുന്ന കൽമതിൽ പൊളിച്ചു. പിന്നീട് ചുറ്റും മാവിൻതൈകളും നട്ടുപിടിപ്പിച്ചു.
എന്നാൽ തുടർന്ന് പ്രവൃത്തികളൊന്നും നടത്തിയില്ല. കൂടാതെ കുളത്തിന്റെ പാർശ്വഭാഗം പൊളിച്ച കല്ലുകൾ സമീപത്തെ വയലിലേക്കാണ് നിക്ഷേപിച്ചത്. ഇതും കർഷകനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നിലവിൽ കുളം പായൽമൂടിയും പരിസരം കാടുകയറിയും ആർക്കും ഉപകാരപ്രദമല്ലാത്ത അവസ്ഥയിലാണ്.
കൂടാതെ സന്ധ്യമയങ്ങിയാൽ കുളവും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതുമായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതുകാരണം പ്രദേശവാസികളുടെ സ്വൈര്യജീവിതം തടസപ്പെടുകയാണ്. സന്ധ്യമയങ്ങിയാൽ ഇതുവഴി ആർക്കും സഞ്ചരിക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. ഈസാഹചര്യത്തിൽ കുളം എത്രയുംവേഗം നവീകരിച്ച് പ്രദേശത്തെ കർഷകർക്ക് ഉപകാരപെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Local News Nattuvishesham Wayanad