വൈക്കം: വൈക്കത്ത് സിപിഐയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്നും പലരും പാർട്ടിവിട്ട് പോകുന്നുവെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സിപിഐ മണ്ഡലം കമ്മിറ്റി.
സിഡിഎസ് ചെയർപേഴ്സൺ, ലോക്കൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച പി.ആർ. രജനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് ബിജെപിയിലേക്ക് പോയത്. ബിജെപിയിലേക്ക് പോയ പി.എക്സ്. ബാബു 40 വർഷമായി സിപിഐയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ആളല്ല. ഇദ്ദേഹത്തിന്റെ മക്കളായ കാസ്ട്രോ, ചെഗു, ക്ലിന്റൺ എന്നിവർക്കും പാർട്ടിയുമായി ബന്ധമില്ല. ഉല്ലല സർവീസ് സഹകരണ ബാങ്കിലെ നിയമനം നിയമാനുസൃതമായിരുന്നു. നിയമനം നടന്ന കാലത്ത് ആരും ആക്ഷേപം ഉന്നയിച്ചില്ല.
ഇപ്പോൾ ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണ്. രണ്ട് പാർട്ടി അംഗങ്ങൾ മാത്രം ബിജെപിയിൽ ചേർന്നപ്പോൾ നൂറു കുടുംബങ്ങൾ പാർട്ടിവിട്ട് ബിജെ പി യിൽ ചേർന്നെന്ന വ്യാജ പ്രചാരണമാണ് നടത്തുന്നതെന്ന് സിപിഐ നേതൃത്വം പത്രസമ്മേളനത്തിൽ ആരോപിച്ചു.
ടിവി പുരത്ത് പാർട്ടിക്ക് സ്വാധീനമുള്ള സീറ്റിൽ നേരിയ വോട്ടിന് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും അധികാരമോഹികൾ പാർട്ടിക്കെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നും മണ്ഡലം കമ്മിറ്റി നേതൃത്വം പറഞ്ഞു. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ആർ.സുശീലൻ, മണ്ഡലം സെക്രട്ടറി എ.ഡി. ബാബുരാജ്, അസി. സെക്രട്ടറി എൻ. അനിൽ ബിശ്വാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam