പുതൂരിൽ നടന്ന ക്ഷീരകർഷകസംഗമം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: പാൽ-മത്സ്യ-കാർഷിക മേഖലയ്ക്കു ദോഷകരമായ ഒന്നും നരേന്ദ്രമോദി സർക്കാർ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ക്ഷീരകർഷകർക്ക് ഉപകാരപ്രദമായ ഗോഗുൽ പദ്ധതി പോലുള്ളവ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു.
പുതൂരിൽ നടന്ന ക്ഷീരകർഷകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകസംഘം പുതുർ പ്രസിഡന്റ് സി. താങ്കവേലു അധ്യക്ഷത വഹിച്ചു. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറൽസെക്രട്ടറി ബി. മനോജ്, വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാർ, സെക്രട്ടറിമാരായ സുഷമാ ശ്രീരാം, ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് കെ.എസ്. സൽജു, ബിഡിജെഎസ് ജില്ലാ വൈസ് ആർ.എൻ. റെജി, ഷിബി, രാഗേഷ്, പഞ്ചായത്ത് മെംബർമാർ, ക്ഷീര സംഘ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രി ജോർജ് കുര്യൻ ജില്ലയിലെ വിവിധ സർക്കാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിന് സമീപം പ്രതിദിനം 100 കിലോലിറ്റർ സംസ്കരണ ശേഷിയിൽ മുനിസിപ്പാലിറ്റി നിർമിച്ച ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം, വീടുകളിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും ശൗചാലയ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ്ഓഫ്, ജോലിചെയ്യുന്ന സ്ത്രീകൾക്കായി മുനിസിപ്പാലിറ്റി നിർമിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം, അതിദാരിദ്ര്യ വിഭാഗത്തിലെ രണ്ടുപേർക്കായി നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം, വനിതാ തൊഴിൽ പരിശീലനകേന്ദ്രം നാടിന് സമർപ്പിക്കൽ, പിഎംഎവൈ പദ്ധതിക്ക് കീഴിൽ രാമനാഥപുരത്തും പുത്തൂരിലും നിർമിച്ച 5 വീടുകളുടെ താക്കോൽദാനം, പുത്തൂർ 13ാം വാർഡ് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം, മണലഞ്ചേരി ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.