കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ യാത്ര ദുരിതമാണ്. മുമ്പേ തകർന്നുകിടക്കുന്ന റോഡാണ്. ഇപ്പോൾ കലുങ്കുനിർമാണവും.
കാഞ്ഞിരപ്പള്ളി-കുളത്തൂർമൂഴി കർഷകസൗഹൃദ ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമാണ് കലുങ്കുകൾ. ഇപ്പോൾ പണി നടക്കുന്ന ഭാഗത്ത് ചെറുതും വലുതുമായി 32 കലുങ്കുകളാണുള്ളത്.
ടാറിംഗ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ട റോഡിൽ കലുങ്കുകൾ നിർമിക്കുന്ന ഭാഗത്ത് ഒരുവശത്തു കൂടി മാത്രമാണ് ഗതാഗതം. ഈ വശത്ത് വലിയ കുഴികളും. മഴയത്ത് കുഴിയില്‍ വെള്ളം നിറയും. അതോടെ കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നുണ്ട്. രാത്രി വെളിച്ചവും കുറവായതിനാൽ അപകടസാധ്യത പിന്നേയും കൂടി.
ചേനപ്പാടിയിലേക്കും മണിമലയിലേക്കുമുള്ള പതിനഞ്ചോളം ബസുകൾ പല ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതുകൂടാതെ ഇരുപതോളം സ്കൂൾ ബസുകളും പതിവായി കടന്നുപോകുന്നുണ്ട്.
85.81 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണച്ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ്. പദ്ധതിയുടെ ആദ്യഘട്ടമായി കാഞ്ഞിരപ്പള്ളി-മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള 6.862 കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
Tags : local nattuvishesham bridge