സിദ്ദിഖും ഫാത്തിമയും കാലിത്തൊഴുത്തിൽ
അഞ്ചൽ: പ്രവാസ ലോകത്തുനിന്നു നാട്ടിലെത്തി ക്ഷീരമേഖലയിൽ ചുവട് ഉറപ്പിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ മഠത്തിൽ സിദ്ദിഖും ഭാര്യ ഫാത്തിമയും. നാലരവർഷം മുമ്പ് ഒരു പശുവുമായി തുടങ്ങിയ സംരംഭം ഇപ്പോൾ 30 കറവപ്പശുക്കൾ ഉൾപ്പെടെ 38 പശുക്കളുടെ ഫാമായി മാറിയിരിക്കുന്നു. ക്ഷീരവികസന വകുപ്പുവഴി സബ്സഡിയിൽ അഞ്ചു പശുക്കളെ ലഭിച്ചതും നേട്ടമായി. നിലവിൽ 240 ലിറ്ററോളം പാൽ ദിവസേന പടിഞ്ഞാറ്റിൻകര ക്ഷീരസംഘത്തിൽ കൊടുക്കുന്നുണ്ട്. കുറച്ചു പാൽ പുറത്തും കൊടുക്കുന്നുണ്ട്.
ഫാത്തിമയുടെ പേരിലാണ് ഫാം രജിസ്റ്റർ ചെയ്തിട്ടുള്ളത് എങ്കിലും മുഴുവൻ സമയവും സിദ്ദിഖും ഒപ്പമുണ്ട്. വീടിനോടുചേർന്നു തന്നെയാണ് ഫാമും. രണ്ടു തൊഴിലാളികളും ഫാമിൽതന്നെ താമസിക്കുന്നു. അനവധി അംഗീകാരങ്ങൾ ഇതിനകം ഫാത്തിമ നേടി. 2024–-25 വർഷത്തെ ക്ഷീര സഹകാരി അവാർഡ്, ക്ഷീര വികസന വകുപ്പ് സംഘടിപ്പിച്ച പാലാഴി 2024-–25 മികച്ച ക്ഷീരകർഷക പുരസ്കാരം എന്നിവ അതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത ക്ഷീര സംഗമത്തിൽ ജില്ലയിലെ മികച്ച ക്ഷീര കർഷകയ്ക്കുള്ള അവാർഡ് മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു. കാലികൾക്കു സംരക്ഷണം ലഭിക്കുന്നതിനായി തൊഴുത്തിൽ റബർ മാറ്റ് ഉപയോഗിച്ചിട്ടുണ്ട്. കുടിവെള്ളം ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി വാട്ടർ ബൗൺ സിസ്റ്റവും പ്രവർത്തിക്കുന്നു. കന്നുകുട്ടികൾക്കായി പ്രത്യേകം ഷെഡ് ആണ്. ഒന്നര ഏക്കറിൽ തീറ്റപ്പുല്ല് കൃഷിയുമുണ്ട്. എങ്കിലും കൂടുതൽ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. പാലിനൊപ്പം ചാണകവും വരുമാനം നൽകുന്നു.
ചാണകം ഉണക്കിപ്പൊടിച്ചാണ് വിൽപന. രണ്ടുമാസത്തിനുള്ളിൽ ചാണകം പൊടിക്കുന്നതിനുള്ള സംവിധാനം പൂർത്തിയാകുന്നതോടെ വിൽപ്പന കുടുതൽ കാര്യക്ഷമമാകും. ഏക മകൻ അബൂബക്കർ ആയൂർ ജവഹർ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്.
Tags : Local News Nattuvishesham Kollam