മലപ്പുറം: വാഴക്കാട് മുടക്കോഴിമലയിൽ 2024 മേയ് 22നുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിക്കാനിടയായ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക അധികാരങ്ങൾ ഉപയോഗപ്പെടുത്തി പ്രദേശത്തെ അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ജില്ലാ കളക്ടർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുടക്കോഴിമലയിൽനിന്ന് വെള്ളം സുരക്ഷിതമായി ഒഴുക്കിവിടുന്നതിനായി തഹസിൽദാർ ശിപാർശ ചെയ്ത പ്രകാരം 200 മീറ്റർ ദൂരത്തിൽ ഡ്രൈനേജ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ കർശന നിർദേശം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇതിനാവശ്യമായ ഫണ്ട് തദ്ദേശ വകുപ്പിൽ നിന്നോ ദുരന്തനിവാരണ അഥോറിറ്റിയിൽ നിന്നോ കണ്ടെത്തണം. അനധികൃത ഖനനം നടത്തിയവർക്കെതിരേ ജിയോളജി വകുപ്പ് സ്വീകരിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി അവരിൽനിന്ന് ഈടാക്കുന്ന തുക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കണം.
കൂടാതെ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. അപകടഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പുനരധിവാസമോ ഇല്ലെങ്കിൽ വീടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംരക്ഷണഭിത്തിയോ നിർമിക്കണം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കളക്ടർ രണ്ടു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം. പ്രദേശത്ത് നടന്ന അശാസ്ത്രീയവും അനധികൃതവുമായ ചെങ്കൽ ഖനനവും മലമുകളിൽ നിന്നുള്ള മഴവെള്ളം ശാസ്ത്രീയമായി ഒഴുക്കിവിടുന്നതിനുള്ള ഡ്രൈനേജ് സംവിധാനങ്ങളുടെ അഭാവവുമാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
പരാതിക്കാരനായ ചെറുവായൂർ സ്വദേശി അൻവർ ഷെരീഫിന്റെ വീടിന് 16 ശതമാനം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ടെങ്കിലും സംരക്ഷണഭിത്തിയുടെ തകർച്ച പരിഹരിക്കാൻ
എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ തടസമാണെന്ന റിപ്പോർട്ട് യുക്തിസഹമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ദുരന്തത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി സംരക്ഷണഭിത്തികൾ കെട്ടി സുരക്ഷിതതാമസം ഒരുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
Tags : Local News Nattuvishesham Malappuram