മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രസംഗിക്കുന്നു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, കർദി
മാരാമൺ: ഭിന്നിച്ചു നിൽക്കുന്ന സഭയ്ക്ക് ക്രിസ്തീയ സാക്ഷ്യം ലോകത്തിൽ നിർവഹിക്കാനാകില്ലെന്ന് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക ശബ്ദത്തിൽ സഭയെ ഒന്നിപ്പിച്ചു നിർത്തേണ്ട ചുമതല സഭകൾക്കാണെന്നും സഫ്രഗൻ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ദൈവജനം ഒന്നായിത്തീരുവാന്‍ വേണ്ടി ക്രിസ്തു തന്റെ ശരീരരക്തങ്ങള്‍ വിശുദ്ധ കുർബാനയായി ലോകത്തിനു നല്കി. എന്നാല്‍ കുർബാനയുടെ പേരില്‍ സഭ ഇന്ന് പരസ്പരം വേലികെട്ടി തിരിച്ചിരിക്കുകയാണ്. ഭിന്നതയില്‍ നിന്ന് ഐക്യത്തിലേക്കും ചിതറിയ അവസ്ഥയില്‍ നിന്ന് കൂടിച്ചേരലിലേക്കും ദൈവസ്വഭാവമായ നീതി നമ്മില്‍ പ്രതിഫലിക്കണം.
വേദവിപരീതങ്ങള്‍ വർധിച്ചുവരുമ്പോള്‍ ഉണര്ന്നിരിപ്പാനും നിര്മദരായിരിപ്പാനും വിശ്വാസത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കാനുമുള്ള നിയോഗമാണ് നമുക്കുള്ളത്. സഭയും സമൂഹവും വ്യക്തികളും ദൈവഭയമില്ലാത്തവരായി മാറിയിരിക്കുകയാണ്. മതതീവ്രത വര്‍ധിച്ചുവരികയാണ്. ഇവയുടെ നടുവില്‍ മതാതീത മാനവികത കൈവരിക്കുവാന്‍ നമുക്കിടയാകണം.
ഇന്നരങ്ങേറുന്ന കൊലപാതകങ്ങള്‍ക്കും സാമൂഹിക പ്രശ്നങ്ങള്‍ക്കും പിന്നില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കാരണമായി വര്‍ത്തിക്കുന്നു. സാമൂഹിക ഇടപാടുകളിലെല്ലാം തിന്മ പടരുന്നു.
അതിനു നടുവില്‍ പ്രവാചകശബ്ദമായി നില്‍ക്കേണ്ട സഭ മൗനമായി പോകുന്നു. ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടവരാണ് നാമെന്നതു മറക്കരുതെന്നും സഫ്രഗൻ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
വർഗീയത സമൂഹഭദ്രത തകർക്കും
എല്ലാ മതങ്ങളെയും തുല്യമായി കാണുന്നതാണ് ഇന്ത്യയുടെ മതേതരത്വം. ലോകത്തിനു മുന്പിൽ നാം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കല്പത്തിന്റെ മേൻമയും ഇതാണെന്ന് ജോസഫ് മാർ ബർണബാസ് പറഞ്ഞു. എന്നാൽ വർധിച്ചുവരുന്ന വർഗീയത സമൂഹഭദ്രതയെ തകർക്കും. വോട്ടിനുവേണ്ടി മതവിശ്വാസം ഉപയോഗപ്പെടുത്തി ജനത്തെ വിഭജിക്കരുത്. മതാതീത മാനവികത നാം ഉയർത്തിപ്പിടിക്കണം. മൂന്നു ശതമാനം മാത്രമായ ഭാരതത്തിലെ ക്രൈസ്തവർക്ക് രാജ്യത്തു ഭാരിച്ച ഉത്തരവാദിത്വമുണ്ട്. ബോലോ ഭാരത് മാതാ കീ ജെയ് വിളിക്കാൻ ക്രൈസ്തവനും കഴിയും.
സ്നേഹിക്കാനും ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനുമാണ് ക്രിസ്തു പഠിപ്പിച്ചത്. മഹാത്മാഗാന്ധി നമുക്കു പകർന്നു നൽകിയ സന്ദേശവും ഇതാണ്. ലോകമേ തറവാട്, വസുധൈവ കുടുംബം എന്നീ ഉത്കൃഷ്ട സന്ദേശങ്ങൾ ലോകത്തിനു പകർന്നു നൽകിയത് ഭാരതമാണ്. മഹത്തായ പാരന്പര്യം ഉയർത്തിപ്പിടിച്ച ഭാരതത്തിൽ ഇന്നിപ്പോൾ വിശ്വാസത്തിന്റെ പേരിൽ ചാണകം തീറ്റിക്കുന്ന സംഭവങ്ങൾ ആശങ്ക ഉളവാക്കുന്നവയാണ്.
കേരളത്തിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ അടക്കം ഭരണാധികാരികൾ നിസംഗത പാലിക്കുന്നു. ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. ഇതുമൂലമുണ്ടാകുന്ന ആക്രമണങ്ങളും പ്രശ്നങ്ങളും യുവതലമുറയെ നാശത്തിലേക്കു കൊണ്ടുപോകുന്നു. പെരുകുന്ന ആത്മഹത്യ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്.
സത്യവിശ്വാസം ഉയർത്തിപ്പിടിച്ചു ജനത്തെ നന്മയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭകൾ പ്രകടമാക്കണമെന്നും ജോസഫ് മാർ ബർണബാസ് പറഞ്ഞു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ യോഗത്തിൽ പങ്കെടുത്തു. യുവവേദി യോഗത്തിൽ ഫാ. ഡോ.അലക്സാണ്ടർ കുര്യനും വൈകുന്നേരത്തെ യോഗത്തിൽ റവ.ഡോ. മോളോ വിൽസണും പ്രസംഗിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ആലിനിന്റെ കുടുംബത്തിന് നന്ദി പറഞ്ഞ് മാരാമൺ
മസ്തിഷ്ക മരണം സംഭവിച്ച പിഞ്ചു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ലോകത്തിനു തന്നെ മാതൃകയായ മല്ലപ്പള്ളിയിലെ കുടുംബത്തെ മാരാമൺ കൺവൻഷനിൽ സ്മരിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. അവയവദാനത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് ഈ കുടുംബം പകർന്നു നല്‍കുക മാത്രമല്ല, അതിലൂടെ നാലുപേർക്ക് സമൃദ്ധമായ ജീവൻ പകർന്നു നൽകിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദുഃഖത്തിന്റെ തീവ്രതയ്ക്കിടയിലും ഇത്തരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും അവർക്ക് കഴിഞ്ഞുവെന്നത് ദൈവിക ഇടപെടലായി കാണുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.