കോട്ടയം: റോഡരികിലെ നടപ്പാത കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിര്‍ദേശം നല്കി.
കോട്ടയം നഗരത്തിൽ വഴിയരികില്‍ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി യോഗത്തിൽ ആക്ഷേപമുയർന്നു. കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന രീതിയില്‍ നിര്‍മാണ സാമഗ്രികള്‍, വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ വഴിയരികില്‍ ഇടുന്നതിനെതിരേയും നടപടി വേണമെന്നുംആവശ്യമുയർന്നു.
ചങ്ങനാശേരി നഗരസഭയില്‍ “നിലാവ് ‘’ പദ്ധതിയുമായി ബന്ധപ്പെട്ട വഴിവിളക്കുകളില്‍ പ്രകാശിക്കാത്തവ കെഎസ്ഇബിയില്‍നിന്ന് അറ്റകുറ്റപ്പണി നടത്തി ലഭിച്ചിട്ടുണ്ടെന്നും സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ജോബ് മൈക്കിള്‍ എംഎല്‍എ ഉന്നയിച്ച വിഷയത്തിന് മറുപടിയായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
മാമ്മൂട്-വെങ്കോട്ട റോഡ് നിര്‍മാണത്തിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാറുകാരന് സൈറ്റ് കൈമാറിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കുറിച്ചി പഞ്ചായത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദ്ദേശം നല്കി. പെരുന്ന, പായിപ്പാട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam