ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് തുടക്കമായി. രാവിലെ എട്ടിന് ചാവക്കാട് ടൗണിൽനിന്ന് പ്രജ്യോതിയുടെ ആദ്യ കാഴ്ച പുറപ്പെട്ടതോടെ 238-ാം ആഘോഷങ്ങൾക്ക് ആരംഭമായി. നേർച്ചയുടെ വിളംബരമറിയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി മണത്തല ദേശത്ത് സഞ്ചരിച്ചിരുന്ന ഹുസൈൻ ഉസ്താദിന്റെ നേതൃത്വത്തിലുള്ള മുട്ടും വിളി സംഘമാണ് ആദ്യ കാഴ്ചയ്ക്ക് മുന്നിൽ താളമിട്ടത്. ദഫ് മുട്ടും
അകമ്പടിയായി. തുടർന്ന് നാടിന്റെ നാനാഭാഗത്തുനിന്നും എഴുന്നള്ളിപ്പുകൾ ജാറത്തിലെത്തി കാഴ്ച സമർപ്പിച്ചു.
ഗതാഗതനിയന്ത്രണം
മണത്തല നേർച്ച ആഘോഷത്തിന്റെ ഭാഗമായി ചാവക്കാട് മേഖലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇന്നുവൈകിട്ട് അഞ്ചുമുതൽ നാളെ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പൊന്നാനി ഭാഗത്തുനിന്നു ചാവക്കാട് ഭാഗത്തേയ്ക്ക് ദേശീയപാത വഴി വരുന്ന എല്ലാ വാഹനങ്ങളും ചങ്ങരംകുളം - കുന്നംകുളം -ചാവക്കാട് വഴിയും മറ്റു വാഹനങ്ങൾ പാലപ്പെട്ടിയിൽനിന്നും കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേയ്ക്കുപോകുന്ന വാഹനങ്ങൾ മമ്മിയൂർ - ആനക്കോട്ട - വടക്കേകാട് - പെരുമ്പടപ്പ് വഴിയോ, കുന്നംകുളം -ചങ്ങരംകുളം വഴിയോ പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.