ഇരിട്ടി: വേനൽ ആരംഭിച്ചതോടെ വനത്തിനുള്ളിലെ നീരൊഴുക്ക് കുറയുന്ന ജലസ്രോതസുകളിൽ ബ്രഷ് വുഡ് ചെക്ക് ഡാം നിർമിച്ചു.
ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനംവകുപ്പ് ജീവനക്കാരാണ് കുടിവെള്ളം ലഭ്യമാക്കുന്നതിന് ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ചത്.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ. കാടുകളിൽ സ്വാഭാവികമായി ലഭിക്കുന്ന ഉണങ്ങിയ തടികൾ ചുള്ളിക്കമ്പുകൾ കരിയില മണ്ണ് തുടങ്ങിയ ഉപയോഗിച്ചാണ് ബ്രഷ് വുഡ് ചെക്ക് ഡാം എന്ന താത്കാലിക തടയണുകൾ നിർമിക്കുന്നത്.
വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കാനുള്ള സ്ഥിരം കുളങ്ങൾക്കും ചെക്ക് ഡാമുകൾക്കും പുറമെയാണ് വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി ഇത്തരം താത്കാലിക തടയണുകൾ നിർമിക്കുന്നത്. കുടിവെള്ളം ഉറപ്പാക്കുന്നതിനോടൊപ്പം വനത്തിനകത്ത് മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും താൽക്കാലിക തടയണുകൾ സഹായിക്കുന്നു. കാട്ടിനകത്ത് കുടിവെള്ളം ലഭ്യമാകാനുള്ള സാധ്യത കൂടുന്നതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ കുറക്കാൻ കഴിയും.
മഴക്കാലം ആരംഭിക്കുന്നതോടെ നീരൊഴുക്ക് വർധിക്കുകയും ഇവ തകർന്നു പോവുകയും സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുകയും ചെയ്യും