മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ റവന്യൂ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഹിയറിംഗ്, സ്ക്രീനിംഗ് എന്നീ ജോലികള്‍ക്കായി റവന്യു ഉദ്യോഗസ്ഥരെ നിയമിച്ചതിനാല്‍ കഴിഞ്ഞ ഒരു മാസമായി മൂവാറ്റുപുഴ താലൂക്ക് ഓഫീസിന്റേയും റവന്യു ഡിവിഷണല്‍ ഓഫീസിന്റേയും പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. താലൂക്കില്‍ നിന്നു ക്ലര്‍ക്ക്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതിനാല്‍ മിക്ക സെക്ഷനുകളിലും ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സാഹചര്യമാണ്.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ ഒരു മാസമായി ഓഫീസുകള്‍ പല തവണ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളതും. പലരും സേവനങ്ങള്‍ വൈകുന്നതിനാല്‍ കയര്‍ത്ത് സംസാരിക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഒരു മാസത്തിലധികമായി പ്രവര്‍ത്തിക്കുന്ന എസ്ഐആര്‍ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് ഇതര ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. മൂവാറ്റുപുഴ താലൂക്ക് ഓഫീസിലെ മുപ്പതോളം ജീവനക്കാരാണ് ഈ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.തിരക്ക് കുറഞ്ഞ ഇതര വകുപ്പുകളിൽ നിന്നും ജീവനക്കാരെ ഈ ജോലികള്‍ക്കായി നിയോഗിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.