കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ടവർ ആരായാലും ഏത് രാഷ്ട്രീയ ബന്ധങ്ങൾ പറഞ്ഞാലും അവരെയാരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ മറയ്ക്കാനുള്ള ആവരണമല്ല ചുവപ്പുകൊടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പന്റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്.
യഥാർഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്ത് പിടിച്ചും കപട വിശ്വാസികളെ തള്ളിയും ഇടതുപക്ഷം മുന്നോട്ടുപോകും. യഥാർഥ വിശ്വാസികളെയും വിശ്വാസങ്ങളെയും അതിന്റെ യഥാർഥ അർഥത്തിൽ മാനിക്കാനുളള ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ജനങ്ങളുടെ മുന്നറിയിപ്പാണ്. അത് വിനയപൂർവം ഇടതുപക്ഷം കാണണം. എൽഡിഎഫിലാണ് പ്രതീക്ഷയെന്നും അതുകൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നതാണ് ജനങ്ങൾ എൽഡിഎഫിനോട് ആവശ്യപ്പെടുന്നത്.
സംഭവിച്ച കാര്യങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി എൽഡി എഫ് മുന്നോട്ടുപോകുകയാണ്. ആ മുന്നോട്ട് പോക്കിനെ കുറിച്ചാണ് ഓരോ കക്ഷികളും ചർച്ച ചെയ്ത് പോകുന്നത്. അങ്ങനെ പോകുമ്പോൾ എൽഡിഎഫ് ജനഹിതത്തിന് അനുസൃതമായി കേരളത്തിൽ മൂന്നാം ഊഴവും അധികാരത്തില് വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ പൊതുആവശ്യങ്ങൾ ഡിജിറ്റലായി പരിഹാരം കാണപ്പെടുന്നതിനാൽ ജനങ്ങൾ ഓഫീസിനു മുന്നിൽ തടിച്ചുകൂടുന്ന സ്ഥിതിവിശേഷം മാറിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള 17000 കോടിയുടെ കുറവ് നമ്മുടെ സാമ്പത്തികനിലയെ ബാധിച്ചിട്ടുണ്ടെങ്കിലും സാമൂഹിക വികസനം തടസങ്ങൾ ഇല്ലാതെ കേരളത്തിൽ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ, അധ്യാപക സർവീസ് സംഘടന സമിതി കൺവീനർ കെ.പി. ഗോപകുമാർ, സമരസമിതി ചെയർമാൻ ഒ.കെ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം.എസ്. വിമൽകുമാർ വരവുചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എസ്. സജികുമാർ ബൈലോ ഭേദഗതിയും അവതരിപ്പിച്ചു. സമാപന സമ്മേളനദിനമായ ഇന്ന് പുതിയ ഭാരവാഹി കളുടെ തെരഞ്ഞെടുപ്പ്, പ്രമേയം അവതരണം എന്നിവ നടക്കും.