കേളകം-കണിച്ചാർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ചെറുവാരത്തോട്.
കേളകം: കണിച്ചാർ, കേളകം പഞ്ചായത്തുകളുടെ അതിർത്തിലൂടെ ഒഴുകുന്ന ചെറുവാരത്തോടിന് പൂവത്തിൻചോല-ചെറുപുരയിടംകവല - ചെങ്ങോം റോഡില്‍ പാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും അവഗണനയിൽ. പൊതുമരാമത്ത് വകുപ്പ് പാലം പണിയാൻ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. വലിയ പാലം പണിയുന്നതിന് പകരം ചെറിയ പാലം പണിതെങ്കിലും തങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണണെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
നിലവിൽ തോട്ടിൽ പ്രദേശത്തുള്ളവർ സ്വന്തം ചെലവിൽ തോട്ടിൽ കോൺക്രീറ്റ് പൈപ്പും മണ്ണും ഇട്ട് തയാറാക്കിയ താത്കാലിക പാലത്തിലൂടെയാണ്തോട് മുറിച്ച് കടക്കുന്നത്. മഴക്കാലമായാൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചു പോകുന്നതാനാൽ മഴ മാറി നിൽക്കുന്ന സമയത്തേ താത്കാലിക പാലത്തിന്റെ ഗുണം ലഭിക്കുന്നുമുള്ളൂ.
ഇവിടെ പാലം വന്നാൽ പ്രദേശ വാസികൾക്ക് എളുപ്പം കേളകം ടൗണിലെത്താനാകും. ഇവിടെ നിന്ന് പൂവത്തിന്‍ചോല - ചെങ്ങോം - കൊളക്കാട് വഴി നെടുപൊയിലേക്കും പോകാനാകും. കൂടാതെ കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് ഗതാഗതകുരുക്ക് ഉണ്ടാകുന്പോൾ വാഹനങ്ങളെ ഇതുവഴി തിരിച്ചു വിടുകയും ചെയ്യാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പൂവത്തിന്‍ചോല - ചെറുപുരയിടം കവല റോഡിന്റെ കേളകം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് തോടിന് സമീപം വരെയും കണിച്ചാര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഭാഗത്ത് ചെറുവാരത്തോടില് നിന്നും ഏകദേശം 150 മീറ്റര്‍ അകലെ വരെയും ടാർ റോഡുകളുണ്ട്. അതു കൊണ്ടു തന്നെ പാലം പണിതാലും റോഡുകൾ നിർമിക്കേണ്ട സാഹചര്യവുമില്ലെന്ന് ഇവിടുത്തുകാർ പറഞ്ഞു.
Tags : The locals' nattuvishesham lcoal news