മാരാമൺ: ഒരാഴ്ചയായി പമ്പാ മണൽപ്പുറത്തു നടന്നുവന്ന 131 -ാമത് മാരാമൺ കൺവൻഷൻ ഇന്നു സമാപിക്കും. കൺവൻഷനിൽ ഇന്നലെ നടന്ന യോഗങ്ങളിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. പകലത്തെ യോഗങ്ങളിൽ പന്തൽ നിറഞ്ഞ് ജനസഞ്ചയമായിരുന്നു.
ഇന്നു രാവിലെ 7.30ന് കോഴഞ്ചേരി, മാരാമൺ, ചിറയിറന്പ് മാർത്തോമ്മാ പള്ളികളിൽ കൺവൻഷനോടനുബന്ധിച്ച് സഭയിലെ എപ്പിസ്കോപ്പമാരുടെ കാർമികത്വത്തിൽ കുർബാന അർപ്പിക്കും.
9.30ന് കൺവൻഷൻ പന്തലിൽ ആരാധന ആരംഭിക്കും. പത്തിനു നടക്കുന്ന യോഗത്തിൽ ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് സമാപന യോഗത്തിൽ ബിഷപ് ഡോ.പോൾ സ്വരൂപ് പ്രസംഗിക്കും. ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും.
കെഎസ്ആർടിസി സ്പെഷൽ സർവീസ്
മാരാമൺ കൺവൻഷനോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ ഇന്നും തുടരും. കോഴഞ്ചേരി, മാരാമൺ കരകളിൽ താത്കാലിക ഓപ്പറേറ്റിംഗ് സെന്ററുകൾ കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. കൺവൻഷനിലേക്ക് തിരക്ക് വർധിച്ചതോടെ ഇന്നലെ കൂടുതൽ സർവീസുകൾ നടത്തി.
പത്തനംതിട്ട, ഇലവുംതിട്ട, കടമ്മനിട്ട, റാന്നി, ചെങ്ങന്നൂർ,അടൂർ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ കോഴഞ്ചേരി കരയിൽ നിന്നാണ്. ഓതറ, മല്ലപ്പള്ളി, വാളക്കുഴി, തടിയൂർ, കല്ലിശേരി തുടങ്ങിയ സർവീസുകൾ മാരാമൺ ഭാഗത്തു നിന്നുമാണ് ക്രമീകരിച്ചിട്ടുള്ളത്.