കൽപ്പറ്റ: വയനാട്ടിലെ ആദ്യകാല ടൂറിസം സംരംഭകനും വയനാട് ടൂറിസം ഓർഗനൈസേഷന്റെ സ്ഥാപകനുമാണ് കഴിഞ്ഞ ദിവസം അന്തരിച്ച പൊഴുതന ഇടത്തിൽ കെ. രവീന്ദ്രൻ എന്ന രവിയേട്ടൻ. വയനാട് ടൂറിസം പിച്ചവയ്ക്കുന്ന കാലത്താണ് രവീന്ദ്രൻ ജില്ലയിലെ ആദ്യത്തെ ഹോംസ്റ്റേ ആരംഭിച്ചത്.
വീടിനോട് ചേർന്ന് രണ്ട് മുറികൾ നിർമിച്ചും വീട്ടിൽ പാകം ചെയ്യുന്ന ഭവനം അതിഥികൾക്കു നൽകിയുമാണ് ഹോംസ്റ്റേ പ്രവർത്തിപ്പിച്ചത്. ജില്ലയിലെ റിസോർട്ട് സംരംഭകരെ സംഘടിപ്പിച്ച് രണ്ട് പതിറ്റാണ്ടുമുന്പാണ് അദ്ദേഹം വയനാട് ടൂറിസം ഓർഗനൈസേഷനു രൂപം നൽകിയത്.
പരിസ്ഥിതി സ്നേഹിയായിരുന്ന രവീന്ദ്രൻ മികച്ച കർഷകനുമായിരുന്നു. ഫാം ടൂറിസം എന്ന ആശയവുമായി സർക്കാരിനെ സമീപിച്ചവരുടെ മുൻനിരയിലായിരുന്നു അദ്ദേഹം.
ജില്ലയിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വയനാട് ടൂറിസം ഓർഗനൈസേഷൻ വർഷംതോറും നടത്തുന്ന മഴ മഹോത്സവത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു രവീന്ദ്രൻ. മരണശേഷം മൃതദേഹം സംസ്കരിക്കരുതെന്നും പഠന ആവശ്യത്തിന് വിട്ടുനൽകണമെന്നും അദ്ദേഹം കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 85-ാം വയസിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികദേഹം മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിന് ബന്ധുക്കൾ കൈമാറി.
Tags : Wayanad