സുൽത്താൻ ബത്തേരി: വയനാട് ഗവ. മെഡിക്കൽ കോളജിനു മാനന്തവാടി അന്പുകുത്തിയിൽ കണ്ടെത്തിയ വനഭൂമിക്കു പകരമായി നൂൽപുഴ പഞ്ചായത്തിൽ ഭൂമി അനുവദിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണെന്നും സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഡിഎഫ് നൂൽപുഴ പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
മെഡിക്കൽ കോളജിനു കണ്ടെത്തിയ 28 ഏക്കർ വനഭൂമിക്കു പകരമായി 56 ഏക്കർ ഭൂമി നൽകണമെന്നാണ് ചട്ടം. അതിനായി മാനന്തവാടി മേഖലയിൽ നിന്നു തന്നെ ഭൂമി കണ്ടെത്തുകയാണ് വേണ്ടത്. എന്നാൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം പുത്തൂർ, കാപ്പാട് വന ഗ്രാമങ്ങളിലെ കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി ഒഴിപ്പിച്ച സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.
ഇതാകട്ടെ സ്വാഭാവിക വനമാക്കുന്നതിനു വനംവകുപ്പിന് ലഭിക്കേണ്ട ഭൂമിയാണ്. മെഡിക്കൽ കോളജിനുള്ള സ്ഥലത്തിന് പകരമായി പുത്തൂർ, കാപ്പാട് സ്ഥലങ്ങൾ ഏറ്റെടുക്കുന്നതായി രേഖകളിൽ കാണിക്കുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ്.
ജനസംഖ്യയിൽ 43 ശതമാനം ഗോത്രവർഗക്കാർ അധിവസിക്കുന്ന പിന്നാക്ക പഞ്ചായത്താണ് നൂൽപുഴ. അതുകൊണ്ടുതന്നെ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും യുഡിഎഫ് അറിയിച്ചു.
നൂൽപ്പുഴ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി. അവറാൻ, കണ്‍വീനർ ബെന്നി കൈനിക്കൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. അസൈനാർ, കോണ്‍ഗ്രസ് നേതാക്കളായ കെ.വി. ബാലകൃഷ്ണൻ, കെ. ജയച ന്ദ്രൻ, പി. അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad